വീടിന്‍റെ ഒന്നാം നിലയിൽ തീപിടിച്ചു, 13 കാരി പേടിച്ച് രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടി, ദാരുണാന്ത്യം

ഭോപ്പാൽ: വീടിന്‍റെ ഒന്നാം നിലയിൽ തീപിടിച്ചത് കണ്ട് പരിഭ്രാന്തിയിൽ രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടിയ പെൺകുട്ടിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സാഗർ സിറ്റിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ദാരുണമായ അപകടം സംഭവിച്ചത്.

പതിമൂന്ന് വയസുകാരിയായ എയ്ഞ്ചൽ ജെയിനാണ് മരിച്ചത്. എയ്ഞ്ചലും കുടുംബവും താമസിച്ചിരുന്ന വീടിന്‍റെ താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് നഗരത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. എയ്ഞ്ചലും കുടുംബവും താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. പെട്ടന്ന് തന്നെ തീ മുകളിലേക്ക് പടർന്ന് കയറി. ഇതോടെ പരിഭ്രാന്തിയിലായ എയ്ഞ്ചൽ ബാൽക്കണിയിലൂടെ താഴേക്ക് ചാടുകയായിരുന്നെന്ന് സാഗ‌ർ എസ് പി യാഷ് ബിജോലിയ പറഞ്ഞു.

താഴെ വീണ് രക്തത്തിൽ കുളിച്ചുകിടന്ന എയ്ഞ്ചലിനെ പ്രദേശവാസികൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിലെത്തിച്ചു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി ഇന്ന് രാവിലെ മരണപ്പെട്ടത്. മഹാരാഷ്ട്രയിലെ പൂനെ സ്വദേശികളാണ് എയ്ഞ്ചലും കുടുംബവും. സാഗ‌ർ സിറ്റിയിലെ രാംപുര പ്രദേശത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് വിരുന്നിനായി എത്തിയതായിരുന്നു ഇവർ. അതേസമയം തീപിടുത്തം നടന്ന കെട്ടിടത്തിൽ നിന്നും നിസാര പരിക്കുകളോടെ രക്ഷപ്പെട്ട കുട്ടിയുടെ അമ്മയെയും സഹോദരനെയും ഫയർഫോഴ്സ് സംഘം സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement