സ്വർണ്ണക്കപ്പിൽ നാലാം മുത്തം; 23 വർഷത്തിനു ശേഷം കൗമാര കലാകിരീടം കണ്ണൂരിലേക്ക്

കൊല്ലം: അഞ്ചു രാപ്പകലുകൾ കലയുടെ വിസ്മയം തീർത്ത സംസ്ഥാന സ്കൂൾ കലോത്സവ കിരീടം കണ്ണൂരിലേക്ക്. 952 പോയിന്റു നേടിയാണ് 23 വർഷങ്ങൾക്കു ശേഷം കണ്ണൂർ 117.5 പവൻ വരുന്ന സ്വർണക്കപ്പിൽ മുത്തമിട്ടത്. സ്കൂൾ കലോത്സവത്തിൽ കണ്ണൂരിന്റെ 4-ാം കിരീടനേട്ടമാണിത്. കോഴിക്കോട് (949 പോയന്റ്) രണ്ടാം സ്ഥാനവും പാലക്കാട് (938 പോയന്റ്) മൂന്നാം സ്ഥാനവും നേടി.

മറ്റു ജില്ലകളുടെ പോയന്റു നില

തൃശൂർ 925
മലപ്പുറം 913
കൊല്ലം 910
എറണാകുളം 899
തിരുവനന്തപുരം 870
ആലപ്പുഴ 852
കാസർകോട് 846
കോട്ടയം 837
വയനാട് 818
പത്തനംതിട്ട 774
ഇടുക്കി 730

സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ (249 പോയന്റ്) ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് (116 പോയന്റ്) രണ്ടാം സ്ഥാനത്ത്.

അടുത്ത കലോത്സവം സംബന്ധിച്ച് ഇന്നു പ്രഖ്യാപനം നടത്തില്ലെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒന്നിലധികം ജില്ലകളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്. ചില എംഎൽഎമാരും ഇതേ ആവശ്യം പറഞ്ഞിട്ടുണ്ട്. എല്ലാം പരിഗണിച്ച ശേഷമേ അടുത്ത വേദി എവിടെയെന്നു നിശ്ചയിക്കൂവെന്നും മന്ത്രി പറഞ്ഞു.

വരും വർഷം പുതിയ ചട്ടം
2024–25 വർഷത്തെ കലോത്സവങ്ങൾ പുതിയ ചട്ടം അനുസരിച്ചായിരിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി. വർഷങ്ങൾ പഴക്കമുള്ള കലോത്സവ മാനുവൽ പരിഷ്കരിക്കും. അതിന് ഏകദേശം ഏഴ് മാസമെടുക്കും. മുന്നോടിയായി കരട് ചട്ടം തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisement