ഓഫിസില്‍ വിളിച്ചുവരുത്തി അന്‍പതിലേറെ കുട്ടികളോട് ലൈംഗികാതിക്രമം, പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ചണ്ഡിഗഡ്. അന്‍പതിലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍.ഹരിയാനയിലെ ജിന്ദ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലാണ് അറസ്റ്റിലായത്.

ഇയാളുടെ അറസ്റ്റ് ശനിയാഴ്ച്ചയാണ് രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.

‘വിവരം പുറത്തറിഞ്ഞ ശേഷം അഞ്ച് ദിവസമായി പ്രിന്‍സിപ്പല്‍ ഒളിവിലായിരുന്നു. വ്യാപകമായ തിരച്ചിലിനൊടുവിലാണ്അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. പ്രതിയെ ഉടനെ കോടതിയില്‍ ഹാജരാക്കും. അന്വേഷണം തുടരുന്നതിനായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു.

ജിന്ദ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ ലൈംഗികാതിക്രമത്തിന് അന്‍പതിലധികം വിദ്യാര്‍ഥിനികള്‍ സംയുക്തമായി പരാതി നല്‍കിയതായി ഹരിയാന വനിതാ കമ്മിഷന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പ്രിന്‍സിപ്പലിനെ ജില്ലാ ഭരണകൂടം സസ്പെന്‍ഡ് ചെയ്തു. ശേഷം ഇയാള്‍ക്കെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രതി ഒളിവില്‍ പോവുകയായിരുന്നു.

പ്രിന്‍സിപ്പലിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥിനികളെല്ലാം പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നത് ഓഫീസ് റൂമിലേക്ക് വിളിച്ച് വരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ്.

Advertisement