ആചാരം ലംഘിച്ച് ശ്രീകോവിലിൽ കയറി, മുൻ രാജകുടുംബാം​ഗമായ സ്ത്രീയെ വലിച്ചിഴച്ച് പൊലീസ്, അറസ്റ്റ് ചെയ്തു

ഭോപ്പാൽ: ക്ഷേത്രത്തിലെ ജന്മാഷ്ടമി ആഘോഷത്തിനിടെ രാജകുടുംബാം​ഗത്തെ പുറത്താക്കി. മധ്യപ്രദേശിലെ പന്നയിലെ പഴയ രാജകുടുംബാംഗമായ ജിതേശ്വരി ദേവിയെയാണ് ക്ഷേത്രത്തിന്റെ സന്നിധാനത്ത് പ്രവേശിച്ച് ക്ഷേത്ര നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് പുറത്താക്കിയത്.

സംഭവത്തിന് പിന്നാലെ ജിതേശ്വരി ദേവിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ബുന്ദേൽഖണ്ഡ് മേഖലയിലെ പ്രശസ്തമായ ശ്രീ ജുഗൽ കിഷോർ ക്ഷേത്രത്തിലാണ് ശ്രീകൃഷ്ണന്റെ ജന്മദിനം ആഘോഷം നടന്നത്. ജിതേശ്വരി ദേവി സ്വയം ആരതി നടത്തണമെന്ന് നിർബന്ധിച്ച് ക്ഷേത്രത്തിലെ ആചാരങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിച്ചതായി ക്ഷേത്രം അധികൃതർ പറഞ്ഞു. തുടർന്ന് ശ്രീകോവിലിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ കാൽവഴുതി വീഴുകയായിരുന്നു.

ക്ഷേത്രത്തിൽ എത്തിയ പൊലീസ് ക്ഷേത്രപരിസരത്ത് നിന്ന് പുറത്തുപോകാൻ രാജകുടുംബാ​ഗത്തോട് ആവശ്യപ്പെട്ടതോടെ വാക്കുതർക്കമുണ്ടായി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ജിതേശ്വരി ദേവി മദ്യപിച്ചിരുന്നതായും ക്ഷേത്ര അധികൃതരുമായി വഴക്കിടാൻ ശ്രമിച്ചതായും നാട്ടുകാർ ആരോപിച്ചു. ഇവരെ പൊലീസ് ഉദ്യോഗസ്ഥർ ക്ഷേത്രത്തിന് പുറത്തേക്ക് വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്നും ആരോപണമുയർന്നു.

ക്ഷേത്രത്തിൽ ജന്മാഷ്ടമി സമയത്ത് രാജകുടുംബത്തിലെ പുരുഷന്മാർ മാത്രമേ ശുചീകരണ ചടങ്ങിൽ പങ്കെടുക്കാറുള്ളൂവെന്ന് പൊലീസ് സൂപ്രണ്ട് സായ് കൃഷ്ണ എസ് തോട്ട പറഞ്ഞു. ജിതേശ്വരി ദേവിയുടെ മകന് ക്ഷേത്രത്തിൽ വരാൻ കഴിയാത്തതിനാൽ, അവർ തന്നെ ചടങ്ങുകൾ നടത്തുകയായിരുന്നു. ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസ് കൊണ്ടുപോകുന്നതിനിടെ, ക്ഷേമനിധിയിൽ നിന്ന് പന്നയിൽ 65,000 കോടി രൂപ അപഹരിച്ചെന്ന് ആരോപണമുന്നയിച്ചു. അഴിമതിയെക്കുറിച്ച് തുറന്ന് പറഞ്ഞതിനാലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അവർ പറഞ്ഞു.

Advertisement