ഭർത്താവിൻറെ കറുത്ത നിറത്തിന് ഭാര്യയുടെ പരിഹാസം; 44 കാരന് വിവാഹ മോചനം അനുവദിച്ച് കോടതി

ബെംഗളുരു: ഭർത്താവിനെ കറുമ്പൻ എന്ന് വിളിച്ച പരിഹസിച്ച ഭാര്യയിൽ നിന്ന് വിവാഹമോചനം അനുവദിച്ച് കോടതി. കറുത്ത നിറത്തിൻറെ പേരിൽ അപമാനിക്കുന്നത് ക്രൂരതയാണെന്ന് വിശദമാക്കിയാണ് കർണാടക ഹൈക്കോടതിയുടെ തീരുമാനം. നിറത്തിൻറെ പേരിൽ പരിഹസിക്കുന്നത് വിവാഹ മോചനത്തിനുള്ള ശക്തമായ കാരണമാകുമെന്ന നിരീക്ഷണത്തോടെയാണ് തീരുമാനം. 44 കാരന് 41കാരിയിൽ നിന്നുള്ള വിവാഹമോചന കേസിലാണ് കോടതിയുടെ നിർണായക ഉത്തരവ്.

പതിനാറ് വർഷം നീണ്ട വിവാഹ ബന്ധത്തിനാണ് ഹൈക്കോടതി നിരീക്ഷണത്തോടെ അവസാനമായത്. സൂക്ഷ്മമായ വിശകലനത്തിൽ ഭാര്യ നിറത്തിൻറെ പേരിൽ ഭർത്താവിനെ നിരന്തരം പരിഹസിച്ചിരുന്നതായും ഭർത്താവിൻറെ അടുത്ത് നിന്ന് കാരണമില്ലാതെ മാറി താമസിച്ചതായും കോടതി കണ്ടെത്തി. ഇതിന് ന്യായീകരിക്കാനായി അവിഹിതം അടക്കമുള്ള ആരോപണങ്ങളാണ് 41കാരി 44 കാരനെതിരെ ഉയർത്തിയത്. ഇതെല്ലാം ക്രൂരതയുടെ തെളിവാണെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദു വിവാഹ നിയമത്തിലെ 13 ഐ എ വകുപ്പ് അനുസരിച്ചാണ് കോടതി വിവാഹമോചനം അനുവദിച്ചത്. 2007ൽ വിവാഹിതരായ ദമ്പതികൾക്ക് ഒരു പെൺകുട്ടിയാണ് ഉള്ളത്. 2012ൽ ഭർത്താവ് ബെംഗളുരു കോടതിയെ വിവാഹ മോചനത്തിനായി സമീപിച്ചിരുന്നു. എന്നാൽ കോടതി അനുവിദിച്ചിരുന്നില്ല. ഇതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് അലോക് ആരാദേയും ജസ്റ്റിസ് ആനന്ദ് രാമാനന്ദ് ഹെഗ്ഡേയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് പരാതി പരിഗണിച്ചത്. നിറത്തിൻറെ പേരിലുള്ള ഭാര്യയുടെ പരിഹാസം കുഞ്ഞിനെ കരുതി വലിയ രീതിയിൽ ഭർത്താവ് സഹിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. അതേസമയം വിവാഹ ബന്ധത്തിലെ ക്രൂരത എന്ന വകുപ്പ് അനുസരിച്ചും ഗാർഹിക പീഡനത്തിനും ഭാര്യ ഭർത്താവിനെയും ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരെയും കേസ് നൽകിയിരുന്നു. ഭർത്താവിൻറെ ആരോപണങ്ങൾ നിഷേധിച്ച യുവതി ഭർത്താവും വീട്ടുകാരുമാണ് തന്നെ പീഡിപ്പിക്കുന്നതെന്നായിരുന്നു കുടുംബ കോടതിയിൽ വാദിച്ചത്. സ്ത്രീധനം ആവശ്യപ്പെടുകയും കുട്ടിയുമായി പുറത്ത് പോകാൻ പോലും അനുവദിക്കാത്ത സാഹചര്യത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്നുമാണ് യുവതി കോടതിയെ അറിയിച്ചത്.

മറ്റൊരു യുവതിയുമായുള്ള ബന്ധത്തിൽ ഭർത്താവിന് കുട്ടിയുണ്ടെന്നും കുടുംബ കോടതിയിൽ വാദം വന്നതോടെയാണ് നേരത്തെ വിവാഹ മോചനം അനുവദിക്കാതിരുന്നത്. യുവതിയുടെ ആരോപണങ്ങൾ പരിഗണിച്ച കുടുംബ കോടതി 2017ലാണ് ഭർത്താവിൻറെ ഹർജി തള്ളിയത്. ഭർത്താവിൻറെ സ്ഥാപനത്തിൽ ചേരാനുള്ള ഒരു ശ്രമം പോലും ഭാര്യ നടത്താതിരുന്നത് വിവാഹ ബന്ധത്തിലെ താൽപര്യക്കുറവ് വെളിപ്പെടുത്തുന്നതാണെന്നും ഇതിന് കാരണമായി ഭാര്യ കണ്ടത് ഭർത്താവിൻറെ ഇരുണ്ട നിറമാണെന്നും കർണാടക ഹൈക്കോടതി വിശദമാക്കി. ഹൈക്കോടതി നിരീക്ഷണം പരിഗണിച്ച് വിവാഹ മോചനം അനുവദിക്കാൻ ഹൈക്കോടതി കുടുംബ കോടതിക്ക് നിർദ്ദേശം നൽകുകയായിരുന്നു.

Advertisement