അധ്യാപകനെയും വിദ്യാർഥിനിയെും നഗ്നരാക്കി മർദ്ദിച്ചു; പ്രതികൾക്കായി അന്വേഷണം, അധ്യാപകനെതിരെ പോക്സോ

പട്ന: ബിഹാറിൽ അധ്യാപകനെയും പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെയും നഗ്നരാക്കി മൂന്നുപേർ മർദ്ദിച്ചു. സംഗീതാധ്യാപകനും വിദ്യാർഥിനിയുമാണ് ആക്രമിക്കപ്പെട്ടത്.

ഇരുവരെയും ഒന്നിച്ചു കണ്ടെത്തിയതായിരുന്നു ആക്രമണത്തിനു കാരണം. ഇരുവരെയും നഗ്നരാക്കുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളടങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

അതേസമയം പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ അടക്കം ചുമത്തി അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും മർദ്ദിച്ച മൂന്നുപേർക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് സൂപ്രണ്ട് യോഗേന്ദ്ര കുമാർ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ പൊലീസ് പരിശോധിക്കുകയാണെന്നും മർദ്ദനമേറ്റ സമയത്തെ ഇരുവരുടെയും വസ്ത്രങ്ങളും സംഭവസ്ഥലത്തെ മറ്റു തെളിവുകളും ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചെന്നും യോഗേന്ദ്ര കുമാർ പറഞ്ഞു. വിദ്യാർഥിനിക്ക് മെഡിക്കൽ പരിശോധന നടത്തി. മജിസ്ട്രേറ്റിന് മുമ്പിൽ വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തും.

Advertisement