എസ്.ജയശങ്കർ, ഡെറക് ഒബ്രിയൻ ഉൾപ്പെടെ 11 പേർ രാജ്യസഭയിലേക്ക്; ബിജെപിയുടെ അംഗസംഖ്യ 93 ആകും

ന്യൂഡൽഹി; വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രിയൻ എന്നിവരുൾപ്പെടെ 11 പേർ എതിരാളികളില്ലാതെ രാജ്യസഭയിലേക്ക്. തൃണമൂൽ കോൺഗ്രസിൽനിന്ന് ആറ് എംപിമാരും ബിജെപിയുടെ അഞ്ച് എംപിമാരുമാണ് എതിരാളികളില്ലാതെ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ജൂലൈ 24നായിരുന്നു ഇവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എതിർകക്ഷി ഇല്ലാത്ത സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടക്കില്ല. നാമനിര്‍ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നായിരുന്നു. ബംഗാളിലെ ഒരു രാജ്യസഭാ സീറ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂൽ സ്ഥാനാർഥി വിജയിച്ചു.

രാജ്യസഭയിലേക്ക് രണ്ടാം തവണ തിരഞ്ഞെടുക്കപ്പെടുന്ന എസ്. ജയശങ്കറിനു പുറമെ ഗുജറാത്തിൽ നിന്നുള്ള ബാബുഭായി ദേശായി, കേസരിദേവ് സിങ്ങ് ഝാല, പശ്ചിമ ബംഗാളിൽനിന്നും ആനന്ദ് മഹാരാജ്, ഗോവയില്‍നിന്നുള്ള സദാനന്ദ സേഠ് എന്നിവരാണ് വിജയമുറപ്പിച്ച ബിജെപി സ്ഥാനാർഥികൾ. ഡെറക് ഒബ്രിയനെക്കൂടാതെ തൃണമൂലിൽനിന്ന് സുഖേന്ദു ശേഖർ റോയ്, ദോള സെൻ, സാകേത് ഗോഖലെ, സമീറുൾ ഇസ്‌ലാം, പ്രകാശ് ബാരിക് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭയിൽ ഒരു സീറ്റുകൂടി നഷ്ടപ്പെട്ട കോൺഗ്രസിന്റെ അംഗബലം 30ലേക്ക് ചുരുങ്ങി.

അതേസമയം, ജൂലൈ 24 മുതൽ രാജ്യസഭയിൽ ഏഴ് സീറ്റ് ഒഴിവു വരും. ജമ്മു കശ്മീരിന്റെ നാലു സീറ്റും ഉത്തർപ്രദേശിന്റെ ഒരു സീറ്റും രാഷ്ട്രപതി ശുപാർശ ചെയ്യുന്ന രണ്ട് സീറ്റുകളുമാണ് ഒഴിവു വരിക. ഇതോടെ ആകെ സീറ്റുകളുടെ എണ്ണം 238 ആവുകയും കേവലഭൂപരിക്ഷത്തിന് 120 സീറ്റുകളുമാകും. 93 സീറ്റുകൾ സ്വന്തമായുള്ള ബിജെപിക്ക് സഖ്യകക്ഷികളെ കൂടി ചേർത്താൽ 105 സീറ്റാവും. നാമനിർദേശം ചെയ്യപ്പെട്ട അഞ്ച് എംപിമാരുടെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണ പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. ഇതോടെ 112 പേരുടെ പിന്തുണ ഉറപ്പാക്കുന്ന ബിജെപിക്ക് ഭൂരിപക്ഷത്തിലെത്താൻ കേവലം എട്ട് സീറ്റുകൾ കൂടി മതിയാകും.

Advertisement