ഫോണ്‍ കോളുകള്‍ എടുക്കാതായതില്‍ ക്ഷുഭിതനായ യുവാവ് ഇരുപതുകാരിയെ സ്‌കൂ ഡ്രൈവര്‍ കൊണ്ടു കുത്തിക്കൊന്നു

കോര്‍ബ (ഛത്തിസ്ഗഢ്): ഫോണ്‍ കോളുകള്‍ എടുക്കാതായതില്‍ ക്ഷുഭിതനായ യുവാവ് ഇരുപതുകാരിയെ സ്‌കൂ ഡ്രൈവര്‍ കൊണ്ടു കുത്തിക്കൊന്നു.

യുവതിയുടെ മുഖത്ത് തലയണ അമര്‍ത്തിവച്ച ശേഷം സ്‌കൂ ഡ്രൈവര്‍ കൊണ്ട് 51 തവണ കുത്തിയതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഷഹബാസ് എന്നയാളെ തിരയുകയാണെന്ന് പൊലീസ് അറിയിച്ചു.

ഗോത്ര വിഭാഗത്തില്‍നിന്നുള്ള നീല്‍ കുസും ആണ് ക്രൂരതയ്ക്കിരയായത്. കുസും മറ്റൊരുയുവാവുമായി അടുപ്പത്തിലായി. ഷഹബാസിന്റെ ഫോണ്‍ കോളുകള്‍ കുസും എടുക്കാതായതിനെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്.

ജാഷ്പുര്‍ ജില്ലയില്‍നിന്നുള്ള ഷഹബാസ് ബസില്‍ കണ്ടക്ടറായി ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. മൂന്നു വര്‍ഷമായി ഇരുവരും അടുപ്പത്തിലാണ്. ഷഹബാസ് പിന്നീട് അഹമ്മദാബാദിലേക്കു മാറിയെങ്കിലും ബന്ധം തുടര്‍ന്നു. അടുത്തിടെ ഷഹബാസിന്റെ കോളുകള്‍ കുസും എടുക്കാതായി. ക്ഷുഭിതനായ ഷഹബാസ് വിമാനം പിടിച്ച് നാട്ടിലെത്തി കൊലപാതകം നടത്തുകയായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു ക്രൂരത.

ഷഹബാസ് വിവാഹിതനാണെന്നും കുസുമിനെ രണ്ടാം ഭാര്യയാക്കാന്‍ ശ്രമിച്ചെന്നും സൂചനകളുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതിക്കു വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Advertisement