റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾക്ക് തമിഴ്നാട്ടിൽ നിരോധനം

ചെന്നൈ: തമിഴ്നാട്ടിൽ ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾ നിരോധിച്ചു. ഓൺലൈൻ ഗെയിം നിരോധനത്തിനുള്ള ഓർഡിനൻസിനു ഗവർണർ ആർ.എൻ.രവി അംഗീകാരം നൽകി.

വരുന്ന 17നു ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഇതു നിയമമായി മാറിയേക്കും.
ഓൺലൈൻ ഗെയിമുകൾ കളിച്ച് കടുത്ത സാമ്പത്തിക നഷ്ടമുണ്ടായി ആത്മഹത്യകൾ വർധിച്ചതോടെ ഇത്തരം ഗെയിമുകൾ നിരോധിക്കാനാവശ്യമായ നിയമത്തിന്റെ ചട്ടക്കൂട് തയാറാക്കാനായി റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിരുന്നു.

ഐഐടി ടെക്‌നോളജിസ്റ്റ് ഡോ.ശങ്കരരാമൻ, സൈക്കോളജിസ്റ്റ് ഡോ.ലക്ഷ്മി വിജയകുമാർ, അഡീഷനൽ ഡിജിപി വിനീത് ദേവ് വാങ്കഡെ എന്നിവരായിരുന്നു സമിതി അംഗങ്ങൾ. സമിതി ജൂൺ 27ന് മുഖ്യമന്ത്രി സ്റ്റാലിന് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് അന്നുതന്നെ മന്ത്രിസഭയുടെ മുന്നിലെത്തി. തുടർന്ന്, പൊതുജനങ്ങളുടെ അഭിപ്രായം തേടി.

സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ ഓർഡിനൻസ് തയാറാക്കി. ഓഗസ്റ്റ് 29ന് ചേർന്ന മന്ത്രിസഭാ യോഗവും ഇത് അംഗീകരിച്ചതോടെയാണു ഗവർണറുടെ അംഗീകാരത്തിനായി അയച്ചത്.

Advertisement