പോരുവഴിയിൽ പേ വിഷബാധയേറ്റ് മരിച്ച കുട്ടിയുടെ അപ്പൂപ്പനെയും അമ്മൂമ്മയെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു; അപ്പൂപ്പന്റെ നില ഗുരുതരം

ചക്കുവള്ളി:മൂന്ന് മാസം മുമ്പ് വീട്ടിലെ വളർത്തു നായയുടെ കടിയേറ്റ ഒൻപതുകാരൻ ഇന്ന് മരിച്ചതിനു പിന്നാലെ കുട്ടിയുടെ സംരക്ഷകരായിരുന്ന അപ്പൂപ്പനെയും അമ്മൂമ്മയെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുത്തശ്ശൻ ചെല്ലപ്പൻ,മുത്തശ്ശി ലീല എന്നിവർക്കാണ് ഇന്നലെ അസ്വസ്ഥത അനുഭവപ്പെട്ടത്.നില
മോശമായതിനെ തുടർന്ന്
ചെല്ലപ്പനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായാണ് വിവരം.ഇവർക്കും കടിയേറ്റതായാണ് സൂചന.

അതിനിടെ പേ വിഷബാധയേറ്റ് മരിച്ച പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ഫൈസൽ (9) ന്റെ മൃതദേഹം നടുവിലേമുറിയിലെ വീട്ടിൽ പൊതുദർശനത്തിനു വച്ച ശേഷം പിതാവിന്റെ സ്വദേശമായ തിരുവനന്തപുരം നെടുമങ്ങാട് എത്തിച്ച് സംസ്ക്കരിച്ചു.

കഴിഞ്ഞ മാർച്ചിലാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്.എന്നാൽ ഭയം കാരണം 3 മാസം പിന്നിട്ടിട്ടും ആശുപത്രിയിൽ പോകുകയോ പ്രതിരോധ കുത്തിവയ്പുകൾ എടുക്കുകയോ ചെയ്തിരുന്നില്ല.ഒടുവിൽ അസുഖം മൂർഛിച്ച കുട്ടിയെ ഒരാഴ്ച മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഇന്ന് (ശനി) പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്.ഏഴാംമൈൽ സെന്റ് തോമസ് സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു.

മാതാപിതാക്കൾ അകന്നു കഴിയുന്നതിനാൽ ഫൈസൽ അമ്മയുടെ ബന്ധുക്കൾക്കൊപ്പമാണ് കഴിഞ്ഞു വന്നിരുന്നത്.ഫൈസലിന്റെ മാതാപിതാക്കൾ അന്യ മതസ്ഥരും പ്രണയിച്ച് വിവാഹം കഴിച്ചവരുമാണ്. ഇതിനിടയിൽ ഇവർ വേർപിരിയുകയും
മാതാവ് മറ്റൊരു വിവാഹം കഴിച്ച് മാറി താമസിക്കുകയാണ്. പിതാവ് സ്വന്തം സ്ഥലമായ നെടുമങ്ങാടാണ് കഴിയുന്നത്.ഇദ്ദേഹം മറ്റൊരു വിവാഹം കഴിച്ചോയെന്ന് പോരുവഴിയിൽ അറിയില്ല.എന്നാൽ കുട്ടിയോട് നല്ല അടുപ്പം കാട്ടുകയും വേണ്ടതെല്ലാം എത്തിച്ച് നൽകുകയും ചെയ്യാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.അടുത്തിടെ റമദാൻ നാളുകളിൽ പിതാവിനൊപ്പം നെടുമങ്ങാടായിരുന്നു ഫൈസൽ കഴിഞ്ഞിരുന്നത്.അവിടെ നിന്നും മടങ്ങിയെത്തിയ ശേഷമാണ് അസ്വസ്ഥതകൾ പ്രകടിപ്പിച്ചത്.

Advertisement