ശാസ്താംകോട്ട തടാക സംരക്ഷണത്തിന് മാനേജ്മെന്റ് ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് കേന്ദ്രസംഘം

ശാസ്താംകോട്ട : ശാസ്താംകോട്ട തടാക സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അധികൃതർ സന്ദർശനം നടത്തി.

തടാകത്തിന്റെ നിലവിലെ അവസ്ഥകളും തടാകം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും കേന്ദ്രസംഘം നേരിൽ കണ്ട് മനസ്സിലാക്കി.തുടർന്ന് ജനപ്രതിനിധികളുമായും
പ്രദേശവാസികളുമായും ചർച്ച നടത്തുകയും ചെയ്തു.ശാസ്താംകോട്ട തടാകത്തിന് വേണ്ടി മാനേജ്മെന്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കുക എന്നതാണ് പ്രധാനമായി ഉദ്ദേശിക്കുന്നതെന്ന് സന്ദർശക സംഘം അറിയിച്ചു.

ശാസ്താംകോട്ട തടാക സംരക്ഷണവുമായി ബന്ധപ്പെട്ട് എത്തിയ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അധികൃതർ ജനപ്രതിനിധികളുമായും പ്രദേശവാസികളുമായും ചർച്ച നടത്തുന്നു

തടാക സംരക്ഷണ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ,വിവിധ പദ്ധതികൾ നടപ്പിലാക്കൽ, തടാകത്തിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ,തീരസംരക്ഷണം, പരിസ്ഥിതി സൗഹൃദ നിർമ്മാണങ്ങൾ, ടൂറിസവുമായി ബന്ധിപ്പിക്കൽ തുടങ്ങി നിരവധി നിർദ്ദേശങ്ങൾ അടങ്ങുന്നതായിരിക്കും മാനേജ്മെന്റ് ആക്ഷൻപ്ലാൻ.അടുത്ത 5 വർഷത്തേക്ക് നടപ്പിലാക്കേണ്ട സമഗ്ര പദ്ധതി നിർദ്ദേശങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കും.

സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുമായി സഹകരിച്ച് വീണ്ടും തുടർ സന്ദർശനവും ചർച്ചകളും ഉണ്ടാകുമെന്നും അവർ പറഞ്ഞു. അന്തിമമായി തയ്യാറാക്കുന്ന എം.എ.പി സംസ്ഥാന സർക്കാർ വഴി കേന്ദ്ര ഗവൺമെന്റിന് സമർപ്പിക്കും. നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ ചിലവിന്റെ 60 ശതമാനം കേന്ദ്ര ഗവൺമെന്റും 40 ശതമാനം സംസ്ഥാന ഗവൺമെന്റ് ആയിരിക്കും വഹിക്കുന്നത്.

കേന്ദ്ര തണ്ണീർതട ജൈവവൈവിധ്യ ബോർഡ് ദേശീയ പ്രോജക്ട് കോഡിനേറ്റർ സുജിത അശ്വതി,വാട്ടർ മാനേജ്മെന്റ് ടെക്നിക്കൽ ഓഫീസർ ഹർഷ് ഗോപിനാഥ്,സംസ്ഥാന തണ്ണീർതട അതോറിറ്റി പ്രോജക്ട് സയന്റിസ്റ്റ് യു.മഞ്ജുഷ എന്നിവർ പരിപാടികൾ വിശദീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി,ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്,പഞ്ചായത്ത് അംഗങ്ങളായ എം.രജനി,ഉഷാകുമാരി, പ്രകാശിനി,കായൽ കൂട്ടായ്മ രക്ഷധികാരി എസ്.ദിലീപ്കുമാർ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എ.ഇ. ബിനി,പരിസ്ഥിതി പ്രവർത്തകൻ വിജയൻ.കെ.പവിത്രേശ്വരം, കുടുംബശ്രീ ചെയർപേഴ്സൺ ജയശ്രീ, ദേവസ്വം ബോർഡ് കോളേജ് ഭൂമിത്രസേന ക്ലബ് കോഡിനേറ്റർ എസ്.ആർ ധന്യ എന്നിവർ പങ്കെടുത്തു.

Advertisement