നീണ്ടകര കാന്‍സര്‍ കെയര്‍ സെന്‍ററിന്‍റെ വിപുലീകരണം-കേന്ദ്രസ്ക്രീനിംഗ് കമ്മിറ്റിക്ക് സമര്‍പ്പിച്ചു

ചവറ . കാന്‍സര്‍ രോഗികള്‍ക്ക് ആധുനിക ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് അന്തരിച്ച എന്‍.വിജയന്‍പിള്ള എം.എല്‍.എ ഫണ്ടില്‍ നിന്നും 2 കോടി രൂപ അനുവദിച്ച് നിര്‍മ്മിച്ച വിപുലമായ സൗകര്യങ്ങളുള്ള കെട്ടിടത്തില്‍ വികേന്ദ്രീകൃത മാതൃക കാന്‍സര്‍ കെയര്‍ സെന്‍ററാക്കി മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേന പ്രധാനമന്ത്രി ജന്‍വികാസ്കാര്യക്രം പദ്ധതിയനുസരിച്ച് പ്രോജക്ട് തയ്യാറാക്കി സംസ്ഥാന ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായുള്ള സംസ്ഥാനതലസമിതി കേന്ദ്രന്യൂനപക്ഷ വകുപ്പിന് സമര്‍പ്പിച്ചിരുന്നു.
പുതിയ കെട്ടിടസൗകര്യങ്ങള്‍ ഉള്‍പ്പടെ വിവിധ ഭൗതിക സൗകര്യങ്ങള്‍, റേഡിയേഷന്‍ സൗകര്യത്തിനായി ഇന്‍സ്റ്റലേഷന്‍ ആന്‍റ് കമ്മീഷനിംഗ് ഓഫ് ലീനിയര്‍ ആക്സിലേറഷന്‍ മെഷീന്‍ ഉള്‍പ്പടെ 30 കോടി ചെലവ് വരുന്നതാണ് പ്രോജക്ട്. ഇതിന്‍റെ 40% തുക സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. ഈ പ്രോജക്ട് ഉള്‍പ്പടെ അംഗീകാരത്തിനായി സംസ്ഥാനതലസമിതി 23 പ്രപ്പോസലുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പ്രോജക്ടുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനായി ഇതുവരെ അനുവദിച്ച് നല്‍കിയ തുകയുടെ വിനിയോഗ (കേന്ദ്രസംസ്ഥാനങ്ങള്‍) കണക്കുകള്‍ സമര്‍പ്പിക്കുകയും പൊരുത്തക്കേടുകള്‍ എല്ലാം പരിഹരിച്ച് എം.ഐ.എസ്. സിസ്റ്റത്തിന്‍റെ കൃത്യത വരുത്തി ന്യൂനപക്ഷ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.
തൊട്ടടുത്ത് കൂടുന്ന കേന്ദ്രസര്‍ക്കാരിന്‍റെ സ്ക്രീനിംഗ് കമ്മിറ്റി പ്രപ്പോസലില്‍ തീരുമാനം എടുക്കുമെന്ന് ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എ ഉന്നയിച്ച സബ്മിഷന് രേഖാമൂലം സഭയില്‍നല്‍കിയ മറുപടിയില്‍ ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രി അബ്ദുല്‍റഹിമാന്‍ അറിയിച്ചു.

Advertisement