പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം,വിചാരണയ്ക്കായി കൊല്ലം സെഷന്‍സ് കോടതിയിലേക്ക് മാറ്റി

കൊല്ലം.പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം കേസ് വിചാരണയ്ക്കായി കൊല്ലം സെഷന്‍സ് കോടതിയിലേക്ക് മാറ്റി. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിൻ്റെ വിചാരണ പ്രത്യേക കോടതിയിലാകും ഇനി നടക്കുക .

110 പേരുടെ ജീവനെടുക്കുകയും 656 പേര്‍ക്ക് ഗുരുതമായി പരുക്കേല്‍ക്കുകയും ചെയ്ത പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തക്കേസാണ് വിചാരണാ നടപടിയിലേക്ക് കടക്കുന്നത് . ഇതിൻ്റെ ഭാഗമായി കേസ് കൊല്ലം പ്രിൻസിപ്പൽ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.

ജില്ലാ കളക്ടറുടെ നിരോധനം ലംഘിച്ചായിരുന്നു വെടിക്കെട്ട്. മാത്രമല്ല മല്‍സരകമ്പത്തിനിടയ്ക്കാണ് വെടിക്കെട്ട് അപകടമുണ്ടായതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. ഗുണനിലവാരമില്ലാത്ത സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് വെടിക്കെട്ട് നടത്തിയതും അപകടത്തിന് ഇടയാക്കിയെന്നാണ് പ്രോസിക്യൂഷൻ നിലപാട്. 59 പ്രതികളുള്ള കേസില്‍ 1417 സാക്ഷികളും 1611 രേഖകളും 376 തൊണ്ടി മുതലുകളുമുണ്ട്.

കൊലപാതകക്കുറ്റമടക്കം 1 മുതല്‍ 44 വരെയുള്ള പ്രതികള്‍ക്ക് മേല്‍ചുമത്തിയിട്ടുണ്ട്.
ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന് ശേഷം മനുഷ്യനിർമ്മിതമായ ഏറ്റവുo വലിയ ദുരന്തമാണ് പുറ്റിങ്ങലുണ്ടായത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിരിക്കുന്നത്. ക്രൈംബ്രാഞ്ച് എസ്.പി പി. ശ്രീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസിൽ അന്വേഷണം നടത്തിയത്. പതിനായിരം പേജുള്ള കുറ്റപത്രത്തിന്റെ പകര്‍പ്പ് പെന്‍ഡ്രൈവിലാക്കിയായിരുന്നു പ്രതികള്‍ക്ക് നല്‍കിയിരുന്നത്. പിന്നീട് കോടതി നിര്‍ദേശപ്രകാരം പ്രതികള്‍ക്ക് പ്രിന്റായി നല്‍കുകയും ചെയ്തു.
മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ വിചാരണ ആരംഭിക്കാനാണ് നീക്കം. പ്രത്യേക കോടതിയിലേക്കുള്ള ജീവനക്കാരെ അടക്കം സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ക്രൈം ബ്രാഞ്ചിന് വേണ്ടി പ്രോസിക്യൂട്ടര്‍ പാരിപ്പള്ളി ആര്‍ രവീന്ദ്രനാണ് ഹാജരാകുന്നത്.

Advertisement