വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു; യുവതി ജീവനൊടുക്കിയ സംഭവം; പൊലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

ഇടുക്കി: വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച തിനെ തുടർന്ന് യുവതി വീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ സിവിൽ പൊലീസ് ഓഫിസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

ശാന്തമ്പാറ സ്റ്റേഷനിലെ സിപിഒ ആയിരുന്ന കൊന്നത്തടി സ്വദേശി ശ്യാംകുമാറിനെ (32)യാണ് പിരിച്ചുവിട്ടത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഡിസിആർബി ഡിവൈഎസ്‌പി വീണ്ടും നടത്തിയ അന്വേഷണത്തെ തുടർന്നാണ് ശ്യാമിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.

മൂന്നാർ നല്ലതണ്ണി സ്വദേശിയായ ഷീബ എയ്ഞ്ചൽ റാണി (27) ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി. കഴിഞ്ഞ ജനുവരി ഒന്നിനാണ് വീട്ടിനുള്ളിൽ ഷീബ എയ്ഞ്ചൽ റാണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെയും ശ്യാമിന്റെയും മൊബൈൽ ഫോണുകളിൽ ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു.

മൂന്നാർ സോത്തുപ്പാറ സർക്കാർ സ്‌കൂളിൽ വനിതാ കൗൺസിലറായിരുന്നു ഷീബ. ശ്യാംകുമാറിനെതിരെ കേസെടുക്കുമെന്നാണ് സൂചന. ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമിയാണ് ശ്യാംകുമാറിനെ സർവീസിൽ നിന്ന് പുറത്താക്കിയത്.

ഡിസംബർ 31നാണ് മൂന്നാർ സ്വദേശി ഷീബ എയ്ഞ്ചൽ റാണിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷീബാ എയ്ഞ്ചലും മുൻപ് മൂന്നാർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന ശ്യാംകുമാറും തമ്മിൽ ഇഷ്ടത്തിലായിരുന്നു. വിവാഹിതനായിരുന്നു ശ്യാംകുമാർ. തന്റെ വൈവാഹിക ബന്ധം തകരാറിലാണെന്നും ഷീബയെ വിവാഹം ചെയ്യാമെന്നും ശ്യാംകുമാർ ഉറപ്പ് നൽകി. എന്നാൽ മൂന്നാറിൽ നിന്ന് ശാന്തൻപാറ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റമായതോടെ ഷീബയ്ക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് ശ്യാംകുമാർ പിന്മാറി.

ഇതിൽ മനംനൊന്തായിരുന്നു യുവതിയുടെ ആത്മഹത്യ. ഷീബ എയ്ഞ്ചലിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി സംഭവത്തിൽ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എ ജി ലാൽ നടത്തിയ അന്വേഷണത്തിൽ ശ്യാംകുമാർ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.

Advertisement