മലപ്പുറം: കുറ്റിപ്പുറത്ത് മക്കളെ കാണണമെന്നാവശ്യപ്പെട്ട് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് താഴെയിറങ്ങി. ശാന്തി ഭവനിലായിരുന്ന കുട്ടികളെ സംഭവസ്ഥലത്ത് എത്തിച്ച് അനുനയിപ്പിച്ചതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് പരിഹാരമായത്. തമിഴ്‌നാട് സ്വദേശിയെന്ന് സംശയിക്കുന്ന യുവാവാണ് നാട്ടുകാരെയും അധികൃതരെയും പരിഭ്രാന്തിയിലാക്കി ടവറിന് മുകളിൽ നിലയുറപ്പിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് യുവാവ് കുറ്റിപ്പുറത്തെ മൊബൈൽ ടവറിന് മുകളിൽ കയറി ഭീഷണി മുഴക്കാൻ തുടങ്ങിയത്. മക്കളെ തന്റെ മുന്നിൽ എത്തിച്ചാൽ മാത്രമേ താഴെയിറങ്ങൂ എന്ന നിലപാടിലായിരുന്നു ഇയാൾ. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും ഉടൻതന്നെ സ്ഥലത്തെത്തി.
യുവാവ് തിരയുന്ന കുട്ടികൾ മലപ്പുറത്തെ ശാന്തി ഭവനിലാണെന്ന് വ്യക്തമായതോടെ പൊലീസ് ഉദ്യോഗസ്ഥർ കുട്ടികളെ സംഭവസ്ഥലത്ത് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു. കുട്ടികളെ സ്ഥലത്തെത്തിച്ച് സംസാരിച്ചതോടെ അനുനയപ്പെട്ട യുവാവ് സുരക്ഷിതമായി താഴെയിറങ്ങുകയായിരുന്നു.



























