കൊല്ലം: പൊള്ളലേറ്റ വീട്ടമ്മയെ വീട്ടുകാർ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ. കുണ്ടറ മുളവന കോട്ടപ്പുറം രണ്ട് റോഡ് പെട്രോൾ പമ്പിന് എതിർവശം വാടകയ്ക്ക് താമസിക്കുന്ന, രണ്ട് പെൺകുട്ടികളുടെ അമ്മയായ രമ്യ (32) യെ ആണ് ബന്ധുക്കളും വീട്ടുകാരും, ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
രമ്യയ്ക്കൊപ്പം താമസിച്ചിരുന്ന കല്ലട സ്വദേശിയായ യുവാവാണ് രണ്ടുമാസം മുമ്പ് ദേഹമാസകലം പൊള്ളലേറ്റ നിലയിൽ രമ്യയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്. അവിടെ നിന്നും ഇയാൾ കടന്നുകളഞ്ഞതോടെ സംരക്ഷണത്തിന് ആരുമുണ്ടായില്ല. ഏറ്റെടുക്കാൻ ആരുമില്ലാതായതോടെ മെഡിക്കൽ കോളേജ് അധികൃതർ ആംബുലൻസിൽ കയറ്റി മുളവനയിലെ വാടക വീട്ടിലേക്ക് തിരികെ അയച്ചു. ഇതോടെ യുവാവ് വീണ്ടും തിരിച്ചെത്തി. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പിന്നെയും രമ്യയെ ഉപേക്ഷിച്ചു പോയി. കടുത്ത പട്ടിണിയിൽ വിശപ്പ് സഹിക്കാനാകാതെ ഇവർ മുൻ ഭർത്താവിനെ വിവരമറിയിച്ചു. തുടർന്ന് കഴിഞ്ഞദിവസം അവരെത്തി രമ്യയെ നെടുമൺകാവിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി.
എന്നാൽ രാത്രിയോടെ തിരികെ എത്തിച്ച് ഉപേക്ഷിച്ചിട്ട് കടന്നുകളഞ്ഞതയാണ് വിവരം. അയൽവാസി കൂടിയായ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജു ലോറൻസ് പഞ്ചായത്തിൽ വിവരമറിയിച്ചതോടെ കല്ലട പഞ്ചായത്ത് പ്രസിഡന്‍റ് സൈമണിന്‍റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു. പൊലീസ് സാന്നിധ്യത്തിൽ ഇവരെ ഗാന്ധിഭവനിലേക്ക് മാറ്റി. പെട്രോൾ പമ്പ് ജീവനക്കാരിയായിരുന്ന രമ്യയ്ക്ക് പിന്നീട് ഓൺലൈൻ തുണി കച്ചവടമായിരുന്നു. നിരവധി വിവാഹം കഴിച്ചിട്ടുണ്ട്. പൊള്ളലേറ്റതിന്റെ യഥാർത്ഥ കാരണവും യുവതി വെളിപ്പെടുത്തിയിട്ടില്ല.






























