തിരുവനന്തപുരം: വധശ്രമക്കേസിൽ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതൻ പിടിയിൽ. നാടകീയ രംഗങ്ങൾക്കൊടുവിൽ സാഹസികമായാണ് ബിജെപി കൗൺസിലറെ പിടികൂടിയത്. അറസ്റ്റിനിടെ പൊലീസിന് ആകാശത്തേക്ക് വെടിയുതിർക്കേണ്ടിവന്നു.
ഒരു മാസത്തിലേറെ ഒളിവിലായിരുന്ന സുഗതൻ ചൊവ്വ രാത്രി പത്തോടെ വാഴോട്ടുകോണത്തെ വീട്ടിൽ എത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. വട്ടിയൂർക്കാവ് എസ്‌എച്ച്‌ഒ വിപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റിനായി എത്തിയെങ്കിലും ബിജെപി പ്രവർത്തകർ വളഞ്ഞു. എസ്എച്ച്‌ഒ ആകാശത്തേക്ക് വെടിയുതിർത്തതോടെ ബിജെപിക്കാർ നാലുപാടും ചിതറിഓടി. തുടർന്നായിരുന്നു അറസ്റ്റ്. വീടിന് പുറത്ത് മതിലിനോട് ചേർന്ന് ബലപ്രയോഗത്തിലൂടെയായിരുന്നു അറസ്റ്റ്.സുഗതനെ പോലീസ് മർദ്ദിച്ചതായി ഭാര്യ ആരോപിച്ചു.
മാർച്ച് 22ന് കടയിൽ മുടമ്പ് ക്ഷേത്രത്തിലെ ഉത്സവഘോഷയാത്രയ്ക്കിടെ വെള്ളെക്കടവിൽവച്ച് പുളിയറക്കോണം കുളുമല സ്വദേശി പ്രശാന്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സുഗതൻ ഒളിവിൽ പോയത്.
വട്ടിയൂർക്കാവ് സ്റ്റേഷനിൽ പ്രാഥമിക ചോദ്യംചെയ്യലിനുശേഷം സുഗതനെ വൻ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയിൽ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. റിമാൻഡിലാ സുഗതനെ സെൻട്രൽ ജയിലിൽ അടച്ചു.



































