തൃശ്ശൂർ. പൂരം കലക്കൽ റിപ്പോർട്ടും കലക്കി. തൃശ്ശൂരിൽ ബിജെപിക്ക് ജയിക്കുന്നതിനുവേണ്ടി പൂരം കലക്കുകയായിരുന്നുവെന്ന് ആരോപണമുയർന്ന സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് ആണ് പൂഴ്ത്തിയത്. പൂരം കലങ്ങിയ ദിവസം എഡിജിപി എം ആർ അജിത് കുമാർ തൃശ്ശൂരിൽ ക്യാമ്പ് ചെയ്തതും, രാത്രി ഫോൺ എടുക്കാതിരുന്നതും വിവാദമായിരുന്നു. പിന്നാലെ സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിൽ റിപ്പോർട്ട് ആണ് പുറംലോകം കാണാതെ പൂഴ്ത്തിയിരിക്കുന്നത്.
2024ലെ പൂരം കലക്കിയത് വഴി ബിജെപിക്ക് തൃശ്ശൂരിൽ അക്കൗണ്ട് തുറക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നുവെന്നാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ആരോപണം. വിഷയത്തിൽ കുരുക്കിൽ അകപ്പെട്ടതാകട്ടെ തൃശ്ശൂരിൽ അന്ന് ക്യാമ്പ് ചെയ്ത ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറും.
പൂരം കലങ്ങിയ ഉടനെ മന്ത്രി കെ രാജനടക്കം എം ആർ അജിത് കുമാറിനെ ഫോണിൽ ബന്ധപ്പെട്ടു. ഫോൺ എടുത്തില്ല, നേരം പുലർന്നതും അജിത് കുമാർ മൂകാംബികയിലേക്ക് യാത്രതിരിച്ചു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഇത്രയും വലിയ പ്രതിസന്ധി നടക്കുമ്പോൾ എന്തുകൊണ്ട് അതിൽ ഇടപെട്ടില്ലെന്ന ചോദ്യമാണ് അവിടെ അവശേഷിച്ചത്. പാർലമെൻറ് തിരഞ്ഞെടുപ്പിൽ പൂരം കലങ്ങിയത് ബിജെപി രാഷ്ട്രീയ ആയുധമാക്കി. വിജയ സാധ്യത കൽപ്പിച്ചിരുന്ന സീറ്റിൽ അടിതെറ്റിയതോടെ പല കുറി പൂരം കലക്കിയതാണെന്ന് എൽഡിഎഫ് സ്ഥാനാർഥി വിഎസ് സുനിൽകുമാർ തന്നെ ആരോപണം ഉയർത്തി. പിന്നീട് സർക്കാർ ത്രീ ടയർ അന്വേഷണം തന്നെ പ്രഖ്യാപിച്ചു. അന്വേഷണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടിരുന്നില്ല. കേസിൽ തുടർനടപടിയും ഉണ്ടായില്ല. ഭരണ മാറ്റം ഉണ്ടായ പശ്ചാത്തലത്തിൽ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവും ശക്തമാണ്. റിപ്പോർട്ട് പൂഴ്ത്താൻ ഉന്നത തല ഇടപെടൽ നടന്നുവെന്നാണ് ആരോപണം.






























