തൃശ്ശൂർ. നഗരത്തിൽ വിരണ്ട് ഓടി വൻനാശനഷ്ടം വരുത്തിയ ആനയ്ക്ക് എഴുന്നള്ളിപ്പുകൾക്ക് വിലക്കേർപ്പെടുത്തി വനം വകുപ്പ്. 15 ദിവസത്തെ വിലക്കിന് ശേഷം 3 വെറ്റിനറി ഡോക്ടർമാർ ആനയെ പരിശോധിക്കും. ആനവരുത്തിയ നാശനഷ്ടങ്ങളുടെ തുക ഉടമയിൽ നിന്ന് ഈടാക്കാനും തീരുമാനിച്ചു.
കഴിഞ്ഞദിവസം തൃശൂർ നഗരത്തെ മുൾമുനയിൽ നിർത്തി നാശനഷ്ടം വരുത്തിയ ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനക്കാണ് വനം വകുപ്പ് വിലക്കേർപ്പെടുത്തിയത്. 15 ദിവസത്തിനുശേഷം മൂന്ന് ഡോക്ടർമാർ ചേർന്ന് ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷമായിരിക്കും വിലക്ക് നീക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക. വടക്കുംനാഥ ക്ഷേത്രത്തിന് സമീപം തെക്കേഗോപുരനടയിൽ ഫോട്ടോ എടുക്കുന്നതിനിടയിലാണ് ആന വിരണ്ട്ഓടിയത്. പിന്നീട് കിലോമീറ്ററുകൾ സഞ്ചരിച്ച് ചേറൂരിലെത്തിയാന വ്യാപക നാശനഷ്ടമാണ് വരുത്തിയത്. നിരവധി വാഹനങ്ങളും വീടുകളുടെ മതിലുകളും, ആന തകർത്തു. നാശനഷ്ടം സംബന്ധിച്ച റവന്യൂ വകുപ്പ് അധികൃതരുടെ കണക്ക് അടിസ്ഥാനപ്പെടുത്തി ഉടമയായ തിരുവനന്തപുരം സ്വദേശി ശിവദത്തിൽ നിന്ന് നഷ്ടപരിഹാരവും ഈടാക്കാൻ ആണ് തീരുമാനം.




































