Home News Breaking News സിപിഎമ്മിന്‍റെ കൊടുംക്രൂരത വെളിച്ചത്തുകൊണ്ടുവന്ന ചങ്കൂറ്റം,ആരാണ് എ പി ഷൗക്കത്തലി?

സിപിഎമ്മിന്‍റെ കൊടുംക്രൂരത വെളിച്ചത്തുകൊണ്ടുവന്ന ചങ്കൂറ്റം,ആരാണ് എ പി ഷൗക്കത്തലി?

കൊച്ചി. സിപിഎമ്മിനെ എക്കാലത്തേയും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട ടി പിവധക്കേസില്‍ പാര്‍ട്ടിയുടെ തോലുപൊളിച്ച് വെയിലത്ത് നിര്‍ത്തിയത് ഒരു അന്വേഷണോദ്യോഗസ്ഥന്‍റെ വീറാണ്, എപി ഷൗക്കത്തലിയുടെ.എത്രയോ കേസുകളില്‍ ഉന്മൂലനം നടപ്പാക്കിയിട്ടും ഇന്നും മറുപടി പറഞ്ഞു തീരാത്തകേസാണ് സ്വന്തം പാര്‍ട്ടിയുടെ പൊക്കിള്‍കൊടിബന്ധം വിട്ട നേതാവിനെ വെട്ടിയരിഞ്ഞു തള്ളിയ ക്രൂരത. ആ സിങ്കെ തിരിച്ചു വരുമ്പോള്‍ പലരുടെയും ചങ്കിടിക്കുമെന്ന് ഉറപ്പാണ്.

2023ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ നവകേരള യാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ് അന്വേഷണത്തിന് ഉത്തരവിട്ടതോടെ എ പി ഷൗക്കത്തലി എന്ന പേര് വീണ്ടും ശ്രദ്ധനേടുകയാണ്. അന്വേഷണ സംഘത്തിന്റെ തലവനാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പിയായ എ പി ഷൗക്കത്തലി. രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ പല കേസുകളിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ കേരള പൊലീസിലെ ‘സിങ്കം’ എന്ന് പേരെടുത്ത ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന ഷൗക്കത്തലി ടിപി കേസ് സൂത്രധാരനെന്ന് അന്വേഷണ സംഘം കണ്ടെത്തിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ നടുറോഡില്‍ കാര്‍ തടഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല കൊടി സുനി ഉള്‍പ്പെടെയുള്ള കൊടും ക്രിമിനലുകളെ അകത്താക്കിയതും ഷൗക്കത്തലിയാണ്.

ഇവിടെ ഭരണത്തിലുള്ള പാര്‍ട്ടിക്ക് നീതികിട്ടിയാല്‍പോരാ തങ്ങള്‍ക്ക് ലഭിച്ച നീതിനിഷേധം തിരികെ നല്‍കുകകൂടിവേണം, ,ഷൗക്കത്തലി വളയുമോ എന്ന് കണ്ടറിയാം.

1995ല്‍ ഒന്നാം റാങ്കോടെ കേരള പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായി കരിയര്‍ ആരംഭിച്ച ഷൗക്കത്തലി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള പുരസ്‌കാരം നേടിയ ഉദ്യോഗസ്ഥനാണ്. എന്‍ഐഎയുടെ ഭീകരവാദ വിരുദ്ധ ഓപ്പറേഷന്‍ സ്‌പെഷലിസ്റ്റായാണ് അദ്ദേഹം അറിയപ്പെടുന്നത്.

2014ല്‍ ദേശീയ അന്വേഷണ ഏജന്‍സിയിലെത്തിയ ടിപി ചന്ദ്രശേഖരന്‍ വധക്കേസ്, കനകമല കേസ്, തമിഴ്നാട്ടിലെ ഒട്ടേറെ ഭീകരവാദ കേസുകള്‍, പാരീസ് ഭീകരാക്രമണ കേസില്‍ ഫ്രഞ്ച് ഏജന്‍സികളുമായി ചേര്‍ന്നുള്ള അന്വേഷണം എന്നിവയിലെല്ലാം ഷൗക്കത്തലി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ സ്‌പെഷലിസ്റ്റായാണ് ഷൗക്കത്തലി അറിയപ്പെടുന്നത്.

2020-ലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ചുമതലയേറ്റെടുത്ത് 24 മണിക്കൂറിനുള്ളില്‍ മുഖ്യപ്രതികളായ സ്വപ്നാ സുരേഷിനേയും സന്ദീപിനേയും അറസ്റ്റ് ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തലശ്ശേരി ഡിവൈഎസ്പിയായിരുന്ന സമയത്താണ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊടി സുനി, ഷാഫി, കിര്‍മാണി മനോജ് എന്നിവരെയും സിപിഎം നേതാക്കളായ പികെ കുഞ്ഞനന്തനെയും പി മോഹനനേയും അറസ്റ്റു ചെയ്തത്. പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ് അന്വേഷണത്തില്‍ ഡിവൈഎസ്പി അടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്.

പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ് അന്വേഷണത്തില്‍ ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ ഒരു ഡിവൈഎസ്പി അടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. നവകേരള യാത്ര ആലപ്പുഴയിലൂടെ കടന്നുപോയപ്പോള്‍ മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാട്ടിയ നിലവിലെ ആലപ്പുഴ എംഎല്‍എയും അന്നത്തെ കെ എസ് യു ജില്ലാ പ്രസിഡന്റുമായ എ ഡി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറും സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ് സന്ദീപും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഈ അക്രമത്തെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ‘രക്ഷാപ്രവര്‍ത്തനം’ എന്ന് വിശേഷിപ്പിച്ചത് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

തുടക്കത്തില്‍ പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചെങ്കിലും കോടതി ഇടപെടലിലൂടെയാണ് പിന്നീട് കേസെടുത്തത്. എന്നാല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതികളെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിരുന്നില്ല. ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ആദ്യമന്ത്രിസഭാ യോഗത്തില്‍ തന്നെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.