കൊച്ചി: അനധികൃത അവയവ കൈമാറ്റത്തിനായി വ്യാജരേഖ ചമച്ച കേസ് മുഖ്യപ്രതി നജീബ് അറസ്റ്റിൽ. ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിൽ നിന്നാണ് നജീബിനെ അറസ്റ്റ് ചെയ്തത്. നജീബിന്റെ ഭാര്യ അടക്കമുള്ളവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അവയവദാനത്തിന് വേണ്ടി വ്യാജ രേഖ ചമച്ചു എന്നുള്ളതാണ് നിലവിലെ കേസ്. അവയവദാനത്തിന് വേണ്ടി നിയമങ്ങൾ ലംഘിച്ച് അവയവദാനം നടന്നു എന്ന തരത്തിലാണ് പൊലീസിന്റെ അനുമാനം. ഇതുമായി ബന്ധപ്പെട്ട് കേസ് എടുക്കുന്നതിന് പൊലീസിന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രവര്‍ത്തിക്കുന്ന സമിതികളിൽ ഏതെങ്കിലും ഒന്നിൽ നിന്നോ അല്ലെങ്കിൽ ഡിഎംഇയിൽ നിന്നോ പരാതി ലഭിക്കണം.
അവയവദാനത്തിന്റെ മറവിൽ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നിരിക്കുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ഒരാൾക്ക് വൃക്ക പോലെയുള്ള അവയവങ്ങൾ ആവശ്യമുണ്ടെങ്കിൽ അവരിൽ നിന്ന് 20 ലക്ഷം രൂപ വരെ വാങ്ങുകയും അതിൽ നിന്ന് ദാതാവിന് കേവലം 9 ലക്ഷം രൂപ മാത്രം നൽകുകയും ബാക്കി പണം നജീബ് കൈക്കലാക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അവയവദാന തട്ടിപ്പിൽ കേരളത്തിന് പുറത്തും കണ്ണികളുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.






























