പാലക്കാട്: അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ റിമാൻഡ് മെയ് 18 വരെ നീട്ടി. ജാമ്യാപേക്ഷ 12 ന് പരിഗണിക്കും. കേസിൽ 9 പ്രതികളാണുള്ളത്. ആറാം പ്രതി അടുത്തയിടെ തൂങ്ങി മരിച്ചിരുന്നു. പ്രതികൾക്ക് നേരത്തെ മണ്ണാർക്കാട് എസ്‌സിഎസ്ടി കോടതി നൽകിയ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം വിചാരണക്കോടതിയിൽ ഹാജരായ പ്രതികളെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
2025 ഡിസംബർ 17നു വൈകിട്ടാണ് ഈസ്റ്റ് അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് സ്വദേശി രാം നാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്നു രാത്രി മരിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി.കെ. രാജ്മോഹന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് (എസ്ഐടി) നിലവിൽ കേസ് അന്വേഷിക്കുന്നത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജീവ് നടക്കാവിൽ ഹാജരായി.



































