നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനമായ ഇന്ന് ജില്ലയിൽ പടക്കങ്ങളുടെ വിൽപനയ്ക്കും ഉപയോഗത്തിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ എൻ. ദേവിദാസ് ഉത്തരവിട്ടു. സ്ഫോടകവസ്തു നിയമം (2008) സെക്‍ഷന്‍ 127 പ്രകാരമാണ് നടപടി. പടക്കങ്ങളുടെ വില്‍പ്പന, സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. എല്ലാ ലൈസന്‍സുടമകളും തങ്ങളുടെ സ്ഥാപനങ്ങള്‍ ഇന്ന് അടച്ചിടണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ സ്ഫോടകവസ്തു നിയമപ്രകാരം കർശനമായ നടപടികൾ സ്വീകരിക്കും. ഉത്തരവ് നടപ്പിലാക്കാൻ ജില്ലാ പൊലീസ് മേധാവിക്കും താലൂക്ക് മജിസ്‌ട്രേറ്റുമാർക്കും ജില്ലാ കലക്ടര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.






























