കോഴിക്കോട്: കോഴിക്കോട് ജെഡിടി ഇസ്ലാം സ്‌കൂളില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂം തുറന്നതായി ആരോപണം. രാവിലെ പതിനൊന്നരയോടെയാണ് സ്‌ട്രോങ് റൂം തുറന്നത്. എന്നാല്‍ ജെഡിടിയിലെ സ്‌ട്രോങ് റൂം തുറന്നു എന്ന രീതിയില്‍ വരുന്ന വാര്‍ത്ത തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫിസര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ തുറന്നത്.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിങ് ഓഫിസര്‍ അറിയിച്ചു. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായി യുഡിഎഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായും സംഭവത്തില്‍ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കളായ എംകെ രാഘവന്‍, ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പറഞ്ഞു.
സ്‌ട്രോങ് റൂമിന്റെ സുരക്ഷ പൂര്‍ണമായും ബിഎസ്എഫിനെ ഏല്‍പ്പിക്കണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. ‘സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ട്. അട്ടിമറി ശ്രമമാണ് നടന്നത്. ഈ പ്രദേശം പൂര്‍ണമായും ബിഎസ്എഫിന്റെ സുരക്ഷയിലാക്കണം. സ്‌ട്രോങ് റൂമിന്റെ പരിസരത്തുള്ള സ്‌പെയര്‍ റൂം പൂര്‍ണമായും അടച്ചുപൂട്ടണം’, ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.
സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ‘സ്‌ട്രോങ് റൂമിന് സമീപത്തെ മുറി തുറന്നതില്‍ തെരഞ്ഞെടുപ്പ് അട്ടിമറി സാധ്യതയുണ്ട്. മെറ്റീരിയല്‍ സൂക്ഷിക്കേണ്ടത് സ്‌ട്രോങ്ങ് റൂമിന് അടുത്തല്ല. കേന്ദ്രസേനയ്ക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്ത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും കേരള പോലീസും കയറി. അതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം’, യുഡിഎഫ് ആവശ്യപ്പെട്ടു.
അതേസമയം, സ്‌ട്രോങ് റൂമിനു സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിങ് ഓഫിസര്‍ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയ പറഞ്ഞു. രാവിലെ എട്ടു മണിക്കാണ് അറിയിച്ചത്. ഒമ്പത് മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. താന്‍ എത്തുമ്പോഴേക്കും മുറി തുറന്നിരുന്നതായും തഹ്‌ലിയ പറഞ്ഞു.
സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്.മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കുമാണ് യുഡിഎഫ് ജില്ലാ നേതൃത്വം പരാതി നൽകിയത്.നടന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് യുഡിഎഫ് നേതാക്കളുടെയും, സ്ഥാനാർഥികളുടെയും പരാതിയിൽ.





































