കൊല്ലം: കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാടോടി യുവതിക്ക് 5 വർഷം തടവും 25000 രൂപ പിഴയും വിധിച്ചു. കോയമ്പത്തൂർ മുക്കൂട് സ്വദേശി ദേവി (35) ആണ് കേസിലെ പ്രതി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന അമ്മയ്ക്കൊപ്പം ഉറങ്ങിയ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയത്.
അടൂരിൽ നിന്ന് കെഎസ്ആർടിസി ബസിൽ കയറുമ്പോൾ കണ്ടക്ടർ അനീഷിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് പ്രതിയായ ദേവി അറസ്‌റ്റിലായത്. കണ്ടക്‌ടറുടെ കാലിൽ കുട്ടി മുറുകെ പിടിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ ദേവിക്ക് തമിഴ് മാത്രമേ അറിയൂ, കുട്ടിക്ക് മലയാളവും. പന്തളം പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിക്കൊണ്ടു പോയതാണെന്നു തെളിഞ്ഞത്. ഇതിനിടെ കുട്ടിയുടെ അമ്മ മകളെ കാണാനില്ലെന്ന പരാതിയുമായി കൊല്ലം ഈസ്‌റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഈ കേസിലാണ് ഇപ്പോൾ വിധി വന്നത്.































