25.6 C
Kollam
Friday 14th August, 2026 | 11:09:46 PM
Home News Kerala കൈക്കൂലി കേസ്; മുന്‍ താലൂക്ക് സര്‍വേയര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്

കൈക്കൂലി കേസ്; മുന്‍ താലൂക്ക് സര്‍വേയര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്

കൈക്കൂലി കേസില്‍ തിരൂര്‍ താലൂക്ക് ഓഫീസിലെ മുന്‍ താലൂക്ക് സര്‍വേയറെ വിജിലന്‍സ് കോടതി മൂന്ന് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ എം. ശങ്കര നാരായണനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോഴിക്കോട് വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 50,000 രൂപ പിഴയും ഒടുക്കണം. കോഴിക്കോട് എന്‍ക്വയറി കമീഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജ് (വിജിലന്‍സ്) ഷിബു തോമസ് ആണ് വിധി പുറപ്പെടുവിച്ചത്.

Also Read:


2019ലാണ് കേസിനാസ്പദമായ സംഭവം. കോട്ടക്കല്‍ സ്വദേശിയുടെ വസ്തു സര്‍വേ ചെയ്ത് നല്‍കുന്നതിന് 14,000 രൂപയാണ് ശങ്കരനാരായണന്‍ കൈക്കൂലി വാങ്ങിയത്. 2019 ഫെബ്രുവരിയില്‍ പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം വിജിലന്‍സ് യൂണിറ്റാണ് ശങ്കരനാരായണനെ അറസ്റ്റ് ചെയ്തത്.

വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അരുണ്‍ നാഥ് ഹാജരായി. മലപ്പുറം വിജിലന്‍സ് യൂണിറ്റിലെ മുന്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ രാമചന്ദ്രന്‍, മുന്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എം ഗംഗാധരന്‍, ഫിറോസ് എം ഷഫീക്ക് എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തിയത്. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ 1064 എന്ന വിജിലന്‍സ് ടോള്‍ ഫ്രീ നമ്പരിലോ 8592900900, 9447789100 (വാട്‌സാപ്പ്) എന്നീ നമ്പരുകളിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.