ഡ്രോണുകൾ, പട്രോളിംഗ് സ്‌ക്വാഡുകൾ;വന്യജീവി ശല്യം പരിഹരിക്കാനുള്ള തീരുമാനം

വയനാട്:
വയനാട്ടിലെ വന്യജീവി ശല്യം പരിഹരിക്കാനുള്ള നിർദേശങ്ങൾക്ക് തീരുമാനമായി. മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന തദ്ദേശ പ്രതിനിധികളുടെ യോഗത്തിലാണ് രണ്ട് തരത്തിലുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. മന്ത്രിമാരായ എംബി രാജേഷ്, എ കെ ശശീന്ദ്രൻ, കെ രാജൻ എന്നിവരാണ് വയനാട്ടിലെത്തിയത്.
വനം, റവന്യൂ, തദ്ദേശ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ ചികിത്സ സഹായം ജനകീയ സമിതി രൂപീകരണം, പട്രോളിംഗ് സ്‌ക്വാഡുകൾ തുടങ്ങിയ കാര്യങ്ങളിലാണ് നിർദ്ദേശങ്ങളും തീരുമാനങ്ങളും ഉണ്ടായത്.

വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സയ്ക്ക് ചെലവാക്കുന്ന തുക സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. വന്യജീവികളുടെ ആക്രമണം തടയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന ഒരു ജനകീയ സമിതി രൂപീകരിക്കും. ഈ സമിതിയുടെ കോർഡിനേറ്ററായി ജില്ലാ കലക്ടർ പ്രവർത്തിക്കും. രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുമെന്നും വനംമന്ത്രി വ്യക്തമാക്കി.

വയനാട്ടിലെ വിഷയം ജനങ്ങളുടെ ജീവിത പ്രശ്‌നമാണെന്നും അതിൽ രാഷ്ട്രീയം കലർത്തരുതെന്നും മന്ത്രി കെ രാജൻ ആവശ്യപ്പെട്ടു. വനമേഖലയിൽ കൂടുതൽ ഡ്രോണുകളെ വിന്യസിച്ച് നിരീക്ഷണം തുടരുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. വനമേഖലയിൽ 250 പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ഇതിനോടകം നടപടി തുടങ്ങി. അതിർത്തി മേഖലയിൽ 13 പട്രോളിംഗ് സ്‌ക്വാഡുകളെ നിയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു.

Advertisement