അധികാരത്തിന്റെ ധാർഷ്ട്യത്താൽ മുഖ്യമന്ത്രിയ്ക്ക് സമനില തെറ്റി, സതീശൻ

കോഴിക്കോട്. കരിങ്കൊടി പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എല്ലാവരെയും തല്ലിയൊതുക്കി ഭരിക്കാമെന്ന തോന്നൽ മുഖ്യമന്ത്രിക്ക് വേണ്ട. കോൺഗ്രസുകാർ വിചാരിച്ചാൽ മർദിച്ചവരാരും പുറത്തിറങ്ങി നടക്കില്ലെന്നും മുന്നറിയിപ്പ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടിയെ ന്യായീകരിച്ച് മന്ത്രിമാർ രംഗത്തെത്തി.

ആലപ്പുഴയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ തല്ലിച്ചതച്ച സംഭവത്തിലാണ് മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച പ്രതിപക്ഷനേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയുടെ ധിക്കാരം എല്ലാ മര്യാദകളും ലംഘിക്കുന്നുവെന്നും അധികാരത്തിന്റെ ധാർഷ്ട്യത്താൽ മുഖ്യമന്ത്രിയ്ക്ക് സമനില തെറ്റിയെന്നും പറഞ്ഞു. കൂടെയുള്ള മന്ത്രിമാർ മുഖ്യമന്ത്രിക്ക് മരുന്നെടുത്ത് കൊടുക്കാൻ മറക്കരുതെന്നും വി ഡി സതീശൻ.
.

എല്ലാക്കാലത്തും പിണറായി വിജയൻ ആയിരിക്കില്ല മുഖ്യമന്ത്രി എന്ന് പൊലീസുകാർ ഓർക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ക സി വേണുഗോപാൽ പറഞ്ഞു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിമർശിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരനും രംഗത്ത് എത്തി.


സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടിയെ ന്യായീകരിച്ച് മന്ത്രിമാർ രംഗത്തെത്തി. രക്തസാക്ഷിയെ ഉണ്ടാക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും പൊലീസ് ചെയ്തത് അവരുടെ ഡ്യൂട്ടിയാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.


സമരം കൂടുതൽ ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധം ജനാധിപത്യ സമരങ്ങളോടുള്ള സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന വിമർശനവും ശക്തമാണ്.

Advertisement