ഇതരമതസ്ഥനെ പ്രണയിച്ചതിന് പിതാവ് വിഷം കൊടുത്തു; ചികിത്സയിലായിരുന്ന 9-ാം ക്ലാസുകാരി മരിച്ചു

കൊച്ചി: ഇതരമതസ്ഥനായ ആൺകുട്ടിയെ പ്രണയിച്ചുവെന്നാരോപിച്ച് പിതാവ് വിഷം കൊടുത്ത ഒൻപതാം ക്ലാസുകാരി മരിച്ചു. ആന്തരികാവയങ്ങൾ തകരാറിലായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന കരുമാലൂർ സ്വദേശിനി ഫാത്തിമ(14)യാണ് മരിച്ചത്.

സംഭവത്തിനു പിന്നാലെ പെൺകുട്ടിയുടെ പിതാവ് കരുമാലൂർ മറിയപ്പടി ഐക്കരക്കുടി വീട്ടിൽ അബീസിനെ വധശ്രമത്തിനു കേസെടുത്ത് ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒക്ടോബർ 29നു രാവിലെയാണു കേസിനാസ്പദമായ സംഭവം. കമ്പിവടി കൊണ്ടു മകളുടെ കയ്യിലും കാലിലും അടിച്ചു പരുക്കേൽപിച്ച ശേഷം ബലമായി കളനാശിനി വായിലേക്ക് ഒഴിച്ചു കൊടുത്താണു കൊല്ലാൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. പെൺകുട്ടി പ്രണയത്തിൽ നിന്നു പിന്മാറാതെ വന്നതോടെയായിരുന്നു ക്രൂരപീഡനം.

കളനാശിനി ഉള്ളിൽച്ചെന്ന കുട്ടി ഛർദിച്ച് അവശ നിലയിലായപ്പോഴാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. മജിസ്ട്രേട്ട് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കോടതി പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Advertisement