അവധി ദിനങ്ങളിൽ ചരക്ക്, മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ശക്തമായ സാഹചര്യത്തിൽ അവധി ദിനങ്ങളിൽ ഇതുവഴിയുള്ള വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി കലക്ടർ സ്‌നേഹിൽ കുമാർ സിങ് ഉത്തരവിട്ടു. ശനി, ഞായർ ഉൾപ്പെടെയുള്ള പൊതു അവധി ദിനങ്ങൾ, രണ്ടാം ശനിയോടു ചേർന്നുവരുന്ന വെള്ളിയാഴ്ചകൾ എന്നീ ദിവസങ്ങളിൽ വൈകുന്നേരം മൂന്നിനും രാത്രി ഒൻപതിനും ഇടയിലാണ് ഗതാഗത നിയന്ത്രണം.

ഈ ദിവസങ്ങളിൽ ആറ് വീലിൽ കൂടുതലുള്ള ടിപ്പറുകൾ, 10 വീലിൽ കൂടുതലുള്ള ചരക്കുവാഹനങ്ങൾ, മൾട്ടി ആക്‌സിൽ വാഹനങ്ങൾ, ട്രക്കുകൾ തുടങ്ങിയ വലിയ വാഹനങ്ങൾ ചുരത്തിലൂടെ കടന്നുപോകാൻ അനുവദിക്കില്ല. തിങ്കളാഴ്ച രാവിലെ ആറു മുതൽ ഒൻപത് വരെയും ഈ നിരോധനം പ്രാബല്യത്തിലുണ്ടാകും. ദുരന്തനിവാരണ നിയമത്തിലെ വിവിധ വകുപ്പുകൾ ഉപയോഗിച്ചാണ് ജില്ലാതല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ ഇതുസംബന്ധിച്ച ഉത്തരവിട്ടത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഈ നിയന്ത്രണങ്ങൾ തുടരും.

ചുരത്തിലുണ്ടാകുന്ന അപകടങ്ങൾ, വാഹന തകരാറുകൾ എന്നിവ അടിയന്തരമായി പരിഹരിച്ച് ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങളുടെ ഓപ്പറേറ്റർമാർ, വാഹന അറ്റകുറ്റപ്പണി വിദഗ്ധർ തുടങ്ങിയവരുടെ സേവനം വേഗത്തിൽ ലഭ്യമാക്കാൻ എമർജൻസി സംവിധാനം ഏർപ്പെടുത്താൻ താമരശ്ശേരി പൊലീസിന് നിർദേശം നൽകി. ചുരത്തിൽ വാഹനങ്ങളുടെ പാർക്കിങ്ങിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി പാർക്ക് ചെയ്യുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്നും കലക്ടർ വ്യക്തമാക്കി.

Advertisement