മന്ത്രി മുഹമ്മദ് റിയാസിനെ പരോക്ഷമായി കുറ്റപ്പെടുത്തി മുന്‍ മന്ത്രി ജി സുധാകരൻ

ആലപ്പുഴ. രണ്ടാംപിണറായി മന്ത്രിസഭയിലെ പൊതു മരാമത്തുവകുപ്പുമന്ത്രി മുഹമ്മദ് റിയാസിനെ പരോക്ഷമായി കുറ്റപ്പെടുത്തി ആദ്യ മന്ത്രിസഭയിലെ മന്ത്രി ജി സുധാകരൻ

കഴിഞ്ഞ സർക്കാരിൽ താൻ ചെയ്ത കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് തന്‍റെ എഫ് ബി പോസ്റ്റിലൂടെയാണ് വിമർശനം. ആലപ്പുഴയിലെ കൊമ്മാടി ശവകോട്ട പാലങ്ങളുടെ ഉത്ഘാടനം ഉടൻ നടക്കാനിരിക്കെയാണ് വിമർശനം

ഈ പാലങ്ങളുടെ നിർമ്മാണം താൻ മന്ത്രി ആയിരിക്കെയാണ് തുടങ്ങി വെച്ചത്. താൻ മന്ത്രി ആയിരിക്കെ 500 പാലങ്ങളുടെ നിർമാണം നടത്തി. എന്നാൽ അതെ കുറിച്ച് എവിടെയും പറയുന്നില്ല.കഴിഞ്ഞ സർക്കാരിന്റെ നേട്ടങ്ങളെ മറക്കുന്നത് ശരിയായ നടപടി അല്ല. ഉത്ഘാടനമായി ബന്ധപ്പെട്ട പോസ്റ്ററുകളിൽ
എവിടെയും സുധാകരന്റെ പേരോ പടമോയില്ലെന്നത് ശ്രദ്ധേയമാണ്. പിണറായി വിജയന്‍, മുഹമ്മദ് റിയാസ്, ചിത്തരഞ്ജന്‍,എ എം ആരിഫ് എംപി എന്നിവരുടെ പടമുണ്ട്.

അടുത്തിടെ പത്തനാപുരത്ത് പാലം ഉദ്ഘാടന വേദിയില്‍ മന്ത്രി കെബി ഗണേഷ്കുമാര്‍ മുന്‍ മന്ത്രി ചെയ്ത സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും അദ്ദേഹത്തെ പോസ്റ്ററില്‍ പടംവച്ച് അനുമോദിക്കാത്തതില്‍ ഉദ്യോഗസ്ഥരോട് പരിഭവിക്കുകയും ചെയ്തിരുന്നു.

പോസ്റ്റ് പൂര്‍ണമായി.

ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നീ രണ്ടു പാലങ്ങൾ പുനർ നിർമ്മിച്ചത് യാത്രക്കായി തുറന്നു കൊടുക്കാവുന്ന നിലയിലാണ്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പാണ് ഈ രണ്ട് പാലങ്ങൾക്കും ഏകദേശം 50 കോടിയിലേറെ രൂപ അനുവദിച്ച് പണി ആരംഭിച്ചത്.

അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഞാൻ നടത്തിയ ആലപ്പുഴയെ പുതുക്കി പണിയുകയെന്ന നിയമസഭ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ പാലങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത്.

2016-വരെ ഈ രണ്ടു പാലങ്ങളിലും ഗതാഗതം അത്യന്തം ദുഷ്കരമായിരുന്നു. ആദ്യം കുഴികൾ നികത്തി ടൈലിട്ട് പാലങ്ങൾ യാത്രായോഗ്യമാക്കി, അതിന് ശേഷമാണ് പിഡബ്ല്യുഡി ഫണ്ട് ഉപയോഗിച്ച് പാലം പൊളിച്ചു പണി ആരംഭിച്ചത്.

കഴിഞ്ഞ സർക്കാരിൽ ഇതിന്റെ പണി പൂർത്തിയായിരുന്നില്ല. ഈ സർക്കാർ വന്ന് 2021 ൽ തന്നെ പാലം പൂർത്തിയാക്കേണ്ടത് ആയിരുന്നു, എന്നാൽ സ്ഥലമെടുപ്പ്, തുടങ്ങി ചില കാരണങ്ങളാൽ നിർമ്മാണം നീണ്ടു പോയി. ഇപ്പോൾ പൂർത്തിയായത് ഏറെ ആശ്വാസകരമാണ്.

ഈ രണ്ടു പാലങ്ങൾ അടക്കം 8 പാലങ്ങൾ ആണ് അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളിൽ കഴിഞ്ഞ ഗവൺമെന്റിലെ പൊതുമരാമത്ത് വകുപ്പ് ഡിസൈൻ ചെയ്ത് പണം അനുവദിച്ചത്.

ശവക്കോട്ടപ്പാലം, കൊമ്മാടിപ്പാലം, നെഹ്റു ട്രോഫി, പള്ളാത്തുരുത്തി – കൈനകരിപ്പാലം, മുപ്പാലത്തിന് പകരം നാൽപ്പാലം, പടഹാരം പാലം, ജില്ലാ കോടതി പാലം, നാല് ചിറപ്പാലം എന്നീ 8 പാലങ്ങളും, ജില്ലയിൽ മൊത്തം 70ൽപ്പരം പാലങ്ങളുമാണ് ഡിസൈൻ ചെയ്തത്.

ഇതുപോലെ കേരളത്തിൽ മൊത്തം 500 പാലങ്ങളാണ് നിർമ്മിക്കുന്നത്. ഈ ചരിത്ര വസ്തുതകൾ ഓർക്കണം. വൈറ്റ് ടോപ്പിങ്ങ് അടക്കം നൂതനമായ സാങ്കേതിക വിദ്യകൾ പോലും കഴിഞ്ഞ ഗവൺമെൻറ് ആലപ്പുഴയിൽ കൊണ്ടുവന്നു.

ഏത് വികസന കാര്യത്തിനും ഒന്നാമത് പരിഗണന അടിസ്ഥാന വികസനത്തിനാണ്. ഇത് മനസ്സിലാക്കി വേണം വികസനത്തിന്റെ പ്രചരണം നടത്താൻ. ഇന്നത്തെ ജനപ്രതിനിധികൾക്ക് ഇത് എത്രമാത്രം സഹായമാണ്.

എന്നാൽ നിരന്തരം വരുന്ന വാർത്തകളിൽ കഴിഞ്ഞ ഗവൺമെൻറ് ഇതെല്ലാം നൽകിയതെന്ന ഒരു ചെറു സൂചന പോലും കാണുന്നില്ല.

ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണ്. മാറിമാറിവരുന്ന ഓരോ ഗവൺമെന്റും ചെയ്യുന്നത് ഓർമിക്കുന്നില്ലെങ്കിൽ അത് ശരിയായ രീതിയല്ല

Advertisement