സിൽവർ ലൈൻ പദ്ധതിക്ക് പരിഷത്തിൻറെ റെഡ് സിഗ്നൽ, വിദഗ്ധ സമിതി റിപ്പോർട്ട് പുറത്ത്; ‘വെള്ളപ്പൊക്കം രൂക്ഷമാകും’

തൃശൂർ: ഇടതുപക്ഷ മുന്നണി സർക്കാരിൻറെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്. സിൽവർ ലൈൻ പദ്ധതി പുനർവിചിന്തനം ചെയ്യണമെന്നാണ് പരിഷത്തിൻറെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.

സിൽവർ ലൈൻ പദ്ധതി വെള്ളപ്പൊക്കം രൂക്ഷമാക്കുമെന്നാണ് പരിഷത്തിൻറെ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്. സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിയോഗിച്ച വിദഗ്ധ പഠന സംഘത്തിൻറെ റിപ്പോർട്ടിൽ പദ്ധതിയുണ്ടാക്കുന്ന ഗുരുതര പാരിസ്ഥിതിക ആഘാതം സംബന്ധിച്ച വിലയിരുത്തലാണുള്ളത്. 4033 ഹെക്ടർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്ഥിതി അതിരൂക്ഷമാക്കും. ആറ് ലക്ഷത്തോളം ചതുരശ്ര മീറ്റർ വാസമേഖല ഇല്ലാതാകുന്ന പദ്ധതി സംബന്ധിച്ച് സർക്കാർ പുനർ വിചിന്തനം നടത്തണമെന്നും പരിഷത്തിൻറെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നു.

ദുർബല മേഖലകൾക്ക് കുറുകെയാണ് എല്ലാ ജില്ലകളിലൂടെയും സിൽവർ ലൈൻ കടന്നുപോകുന്നത്. 202.96 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൂടെയാണ് നിർദ്ധിഷ്ട പാത കടന്നുപോവുക. 535 കിലോമീറ്റർ സിൽവർ ലൈൻ പാതയുടെ അമ്പത്തിയഞ്ച് ശതമാനത്തോളം വെള്ളം കയറാതിരിക്കാനുള്ള അതിരുകെട്ടുന്നതിനാൽ വർഷകാലത്ത് പാതയുടെ കിഴക്കുഭാഗം വെള്ളത്തിനടിയിലാവും. പദ്ധതി മൂലം 55 ഹെക്ടർ കണ്ടൽ കാടുകൾ നശിക്കും. സർപ്പക്കാവുകളും ജൈവ വൈവിധ്യ ആവാസ വ്യവസ്ഥയും ഉൾപ്പെടെ 1500 ഹെക്ടർ സസ്യ സമ്പുഷ്ട പ്രദേശങ്ങൾ സിർവർ ലൈൻ മൂലം നഷ്ടപ്പെടുമെന്നും പരിഷത്തിൻറെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ചൂണ്ടികാട്ടിയിട്ടുണ്ട്.

1131 ഹെക്ടർ നെൽപാടങ്ങൾ അടക്കം 3532 ഹെക്ടർ തണ്ണീർ തടങ്ങൾ പരിവർത്തനം ചെയ്യപ്പെടും. അപൂർണമായ ഡി പി ആർ തന്നെ സിൽവർ ലൈൻ പദ്ധതിയുടെ ന്യൂനതയാണ്. ഹരിത പദ്ധതി എന്ന അവകാശ വാദം തെറ്റ്. മറ്റൊരു ബദൽ സാധ്യത സജീവമായുള്ളതിനാൽ പുനർ വിചിന്തനം നടത്തണം. തൃശൂരിൽ ചേർന്ന സംസ്ഥാന സമ്മേളത്തിന് മുന്നിൽ വച്ച റിപ്പോർട്ടിൻറെ പൂർണരൂപം ഒരാഴ്ചയ്ക്കുള്ളിൽ പരിഷത്തിൻറെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Advertisement