ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും ദുരിതം തുടരുന്നു

മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും ദുരിതം തുടരുന്നു. ചെന്നൈയിൽ വിവിധ മേഖലകൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്. മഴ രൂക്ഷമായി ബാധിച്ച വേലച്ചേരിയിൽ ഇനിയും വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിച്ചിട്ടില്ല. വില്ലിവാക്കം, മടിപ്പാക്കം, പള്ളിക്കരണി, തുറൈ പ്പാക്കം തുടങ്ങി നിരവധി മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.

നഗരത്തിലെ പ്രധാന യിടങ്ങളിൽ നിന്നെല്ലാം വെള്ളമിറങ്ങിയിട്ടുണ്ട്. സബർബൻ ട്രയിനുകൾ സർവീസ് ആരംഭിച്ചു. ഇന്നലെ അടയാർ മേഖലയിൽ എയർഫോഴ്സ് ഹെലികോപ്റ്ററിൽ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു. മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഇന്നും തുടരും. കനത്ത മഴയിൽ ഇതുവരെ തമിഴ് നാട്ടിൽ 13 പേർ മരിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലകളിൽ ഇന്നും പൊതു അവധിയാണ്.
മിഗ്ജൗമ് കര തൊട്ട ആന്ധ്രാപ്രദേശിലെ തീരദേശ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടായി. ബാപട്‌ല, നെല്ലൂർ, മച്ചിലിപട്ടണം,രാജമുദ്രി, വെസ്റ്റ് ഗോദാവരി, ഈസ്റ്റ് ഗോദാവരി എന്നിവിടങ്ങളിലെല്ലാം വ്യാപക നാശനഷ്ടമുണ്ട്. 9000 പേരെയാണ് ഇവിടങ്ങളിൽ നിന്നും മാറ്റിപ്പാർപ്പിച്ചത്.

Advertisement