പട്ടാഴിമുക്ക് അപകടം: കാർ മന: പൂർവ്വം ലോറിയിൽ ഇടിപ്പിച്ചത് തന്നൈയെന്ന് അന്വേഷണ റിപ്പോർട്ട്

അടൂർ: കെ പി റോഡിൽ ഏഴംകുളം പട്ടാഴി മുക്കിൽ അധ്യാപികയുടെയും സ്വകാര്യ ബസ് ഡ്രൈവറുടെടേയും മരണത്തിനിടയാക്കിയ സംഭവത്തിൽ കാർ ലോറിയിലേക്ക് മന:പൂർവ്വം ഇടിപ്പിച്ച് കയറ്റിയതാണന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ സ്ഥിരീകരണം. അമിതവേഗതയിലായിരുന്ന കാർ ബ്രേക്ക് അമർത്തിയിരുന്നില്ല. മരിച്ച ഹാഷിമും അനുജയും സീറ്റ് ബെൽറ്റും ധരിച്ചിരുന്നില്ല. ദിശമാറി വന്ന കാർ കർണ്ണാടക രജിസ്ട്രേഷനുള്ള കണ്ടെയ്നർ ലോറിയിലേക്കാണ് ഇടിപ്പിച്ചത്.

എൻഫോഴ്സ്മെൻറ് ആർറ്റി ഒ തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നൽകും.

തുമ്പമൺ നോർത്ത് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടിൽ അനുജ രവീന്ദ്രൻ (37) സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം വില്ലയിൽ ഹാഷിം (31) എന്നിവരാണ് വെള്ളിയാഴ്ച പുലർച്ചെ മരിച്ചത്.ഇരുവരും വിവാഹിതരാണ്. മക്കളുമുണ്ട്.

സഹപ്രവർത്തകർക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങും വഴി വ്യാഴം രാത്രി 10.45നാണ് ഏനാത്ത് കുളക്കടയിൽ കാർ ട്രാവൽസിന് കുറുകെയിട്ട് ഹാഷിം അനുജയെ വിളിച്ചിറക്കിയത്.അനുജനാണെന്ന് മറ്റുള്ളവരെ പരിചയപ്പെടുത്തി ഹാഷിമിനൊപ്പം കാറിൽ കയറുയായിരുന്നു അനുജ.എന്നാൽ ഇവരുടെ മരണത്തിലേക്ക് നയിച്ച കാരണം ഇപ്പോഴും വ്യക്തമല്ല. അടൂർ ഇൻസ്പെക്ടർ ആർ രാജീവിൻ്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement