എട്ടുവയസ്സുകാരിയായ മകളെ അമ്മ ക്രൂരമായി മർദ്ദിച്ചു, മുത്തശ്ശി പൊലീസിനെ അറിയിച്ചപ്പോൾ ആത്മഹത്യാ ശ്രമം

നെടുങ്കണ്ടം (ഇടുക്കി): അമ്മയുടെ ക്രൂരമായ മർദനത്തിൽ പരുക്കേറ്റ എട്ടു വയസ്സുകാരിയെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ശരീരമാസകലം ക്ഷതമേറ്റപാടും കയ്യിൽ ചതവുകളുമുണ്ട്.

തന്റെ മകൾ, കൊച്ചുമകളെ ഉപദ്രവിക്കുന്നതുകണ്ട മുത്തശ്ശിയാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് യുവതി (28) ജീവനൊടുക്കാൻ ശ്രമിച്ചു. ഷാളിൽ കെട്ടിത്തൂങ്ങിയ യുവതിയെ ഷാൾ അറുത്തുമാറ്റി പൊലീസ് രക്ഷപ്പെടുത്തി. സമീപം കുട്ടികൾക്കായി രണ്ട് ഷാളുകളും കുരുക്കിട്ടുകെട്ടിയ നിലയിൽ പൊലീസ് കണ്ടെത്തി.

യുവതിയുടെ ആദ്യവിവാഹത്തിലെ കുട്ടിക്കാണ് പരിക്കേറ്റതെന്നു പൊലീസ് പറഞ്ഞു. രണ്ടാമത്തെ വിവാഹത്തിൽ ഒന്നരവയസ്സുള്ള കുട്ടിയുണ്ട്. രണ്ടാമത്തെ വിവാഹശേഷം യുവതി അമ്മയ്ക്കൊപ്പമാണു ഭർത്താവുമായി കഴിയുന്നത്. ആദ്യവിവാഹത്തിലെ കുട്ടിയെ ഹോസ്റ്റലിൽ നിർത്തിയാണ് പഠിപ്പിക്കുന്നത്. വേനലവധിയായതോടെ അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം നിൽക്കാനാണ് എട്ട് വയസ്സുകാരി ഹോസ്റ്റലിൽ നിന്നെത്തിയത്.

ഇന്നലെ രാവിലെ കുട്ടിയെ യുവതി വഴക്കുപറയുന്നത് മുത്തശ്ശി വിലക്കിയപ്പോൾ കുട്ടിയെ ആക്രമിച്ചെന്നാണു പറയുന്നത്. സ്വന്തം അമ്മയെയും യുവതി ആക്രമിച്ചെന്ന് പൊലീസ് പറഞ്ഞു.

Advertisement