റിദാന്റെ നെഞ്ചിൽ വെടിയേറ്റ 3 മുറിവുകൾ; പിന്നിൽ ലഹരി–സ്വർണക്കടത്ത് സംഘമെന്ന സംശയം


മലപ്പുറം: എടവണ്ണ ജാമിയ കോളജിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെടിയേറ്റാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. എടവണ്ണ സ്വദേശി റിദാൻ ബാസിൽ (28) ആണ് മരിച്ചത്. റിദാന്റെ നെഞ്ചിൽ വെടിയേറ്റതിന്റെ മൂന്നു മുറിവുകൾ കണ്ടെത്തി. തലയ്ക്കു പിന്നിൽ അടിയുമേറ്റിരുന്നു.

കൊലപാതകത്തിൽ ലഹരി–സ്വർണക്കടത്ത് സംഘങ്ങളുടെ പങ്ക് പൊലീസ് സംശയിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെയാണ് ആളൊഴിഞ്ഞ പറമ്പിൽ റിദാൻ ബാസിലിന്റെ മൃതദേഹം കണ്ടത്. എടവണ്ണ ജാമിയ കോളജിനു സമീപം 300 മീറ്റർ മാറി മലയുടെ മുകളിലായിരുന്നു മൃതദേഹം. ആളുകൾ അപൂർവമായി മാത്രം വരുന്ന സ്ഥലമാണ് ഇതെന്ന് പ്രദേശവാസികൾ പറയുന്നു.

കരിപ്പൂരിൽവച്ച് 15 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ റിദാനു ജയിൽശിക്ഷ ലഭിച്ചിരുന്നു. ഇതിനു ശേഷം മൂന്നാഴ്ച മുൻപാണ് പുറത്തിറങ്ങിയത്. രാത്രി വീട്ടിൽനിന്ന് പോയ ബാസിത് രാവിലെയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സഹോദരന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം.

Advertisement