ഒരു മാസം കാറില്‍ ഒപ്പമുണ്ടായിരുന്ന ആളെ തിരിച്ചറിഞ്ഞ് യുവാവിന്‍റെ മാത്രമല്ല നാട്ടുകാരുടെ പോലും ബോധം പോയി

കോട്ടയം: ആനയെ വീഴ്ത്താനാവുന്ന കൊടുംവിഷവും പത്തടി നീളവുമുള്ള രാജവെമ്പാലയെ ഒരുമാസം കാറില്‍കൊണ്ടു നടന്നുവെന്ന ആലോചിക്കുമ്പോള്‍ തന്നെ സുജിത്തിന് തലകറങ്ങുകയായിരുന്നു, പാമ്പുണ്ട് എന്ന് ഉറപ്പായി, പക്ഷേ എവിടെ, ഏതാനും ദിവസങ്ങളായി ആര്‍പ്പൂക്കര സ്വദേശി സുജിത്തും കുടുംബവും പരിസരവാസികളും കടുത്ത ആശങ്കയിലായിരുന്നു.

കാറിനുള്ളില്‍ രാജവെമ്പാലയുടെ സാന്നിധ്യം മനസിലാക്കിയതോടെയായിരുന്നു ഇത്. ഒരുമാസം മുമ്ബ് നിലമ്ബൂര്‍ യാത്രക്കിടെ കാറില്‍ കയറിക്കൂടിയ പാമ്ബാണ് ഇതെന്ന് സുജിത്ത് ഉറപ്പിച്ചു. എന്നാല്‍, വാവ സുരേഷ് അടക്കം വന്ന് പരിശോധിച്ചിട്ടും പാമ്ബിനെ കണ്ടെത്തിയില്ല. ഒടുവില്‍, അടുത്ത വീട്ടിലെ ചകിരിയും മറ്റും കൂട്ടിയിട്ട ഭാഗത്ത് രാജവെമ്ബാലയെ കണ്ടെത്തി, ഇപ്പോള്‍ ആശ്വാസത്തോടെ നിശ്വസിക്കുകയാണീ കുടുംബം.

ഒരു മാസം മുന്‍പ് സുജിത്തും സുഹൃത്തുക്കളും നിലമ്ബൂരില്‍ ലിഫ്റ്റിന്റെ പണിക്ക് പോയപ്പോഴാണ് രാജവെമ്ബാല കാറില്‍ കയറിയതെന്ന് സുജിത്ത് പറയുന്നു. കാടിനോട് ചേര്‍ന്ന പ്രദേശത്തായിരുന്നു അന്ന് ജോലി. തിരിച്ചു വരാന്‍ ഒരുങ്ങുന്നതിനിടെ കാറിന് സമീപം രാജവെമ്ബാലയെ കണ്ടു. എന്നാല്‍, പിന്നീട് കാണാതായി. പാമ്ബ് കാറിനകത്ത് കയറിയിട്ടുണ്ടോ എന്ന് പരിശോധിച്ചപ്പോഴും കണ്ടെത്താനായില്ല. പാമ്പ് ഇല്ലെന്ന് ഉറപ്പിച്ചാണ് ഇവര്‍ നിലമ്പൂരില്‍നിന്ന് മടങ്ങി.

എന്നാല്‍, നടുക്കിക്കൊണ്ട് ഒരാഴ്ച മുമ്പ് കാര്‍ കഴുകുന്നതിനിടെ പാമ്പിന്റെ വലിയ പടം കണ്ടെത്തി. ഇതോടെ രാജവെമ്ബാല കാറില്‍ തന്നെയുണ്ടെന്ന് ഉറപ്പിച്ചു. ഒരു മാസത്തോളം താനും കുടുംബവും രാജവെമ്ബാലയുമായാണ് കാറില്‍ സഞ്ചരിച്ചതെന്ന് ഓര്‍ത്ത് സുജിത്ത് നടുങ്ങിപ്പോയി. തുടര്‍ന്ന് വാവ സുരേഷ് എത്തി കാറും പരിസരവും പരിശോധിച്ചെങ്കിലും പാമ്ബിനെ കണ്ടെത്തിയില്ല. അതിനിടെ, പാമ്പിന്റെ കാഷ്ഠം കണ്ടെത്തി.

ഇത് ഒരു മണിക്കൂര്‍ മുമ്പുള്ളതാണെന്ന് വാവ സംശയം പ്രകടിപ്പിച്ചതോടെ പാമ്ബ് സമീപത്ത് തന്നെയുണ്ടെന്ന ആശങ്കയിലായി നാട്ടുകാര്‍. തുടര്‍ന്ന് വാവ സുരേഷിന്റെ നേതൃത്വത്തില്‍ എല്ലായിടത്തും പരിശോധിച്ചെങ്കിലും പാമ്ബിനെ കണ്ടെത്താനായില്ല. പാമ്പിന്‍കാഷ്ഠം വലിയ ആശങ്കയായി തുടര്‍ന്നു

നാട്ടുകാര്‍ കടുത്ത ഭീതിയില്‍ കഴിയുന്നതിനിടെയാണ് അടുത്ത വീട്ടിലെ ചകിരിയും മറ്റും കൂട്ടിയിട്ട ഭാഗത്ത് പാമ്ബിന്റെ വാല്‍ കണ്ടത്. ഉടന്‍ തന്നെ വലയിട്ടു മൂടി വനം വകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് പാമ്ബ് പിടിത്തക്കരന്‍ അബീഷ് എത്തിയാണ്, നിലമ്ബൂരില്‍നിന്ന് ഒപ്പംകൂടി നാട്ടുകാരെ മൊത്തം വിറപ്പിച്ച രാജവെമ്ബാലയെ പിടികൂടി ചാക്കില്‍ കയറ്റിയത്.

Advertisement