അഷ്ടമിരോഹിണി വള്ള സദ്യയ്ക്ക് തുടക്കമായി

ആറൻമുള: ഐതിഹ്യ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ള സദ്യ ഇന്ന് . ആറൻമുള ക്ഷേത്രത്തിൽ നടക്കുന്ന വള്ള സദ്യയിൽ അൻപതിനായിരത്തിലേറെ ആളുകളാവും പങ്കെടുക്കുക.

കൊവിഡ് മഹാമാരിക്ക് ശേഷം ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന ആദ്യ വള്ള സദ്യകൂടിയാവും അഷ്ടമിരോഹിണി ദിനത്തിൽ നടക്കുക.
ഭഗവാനും, ഭക്തനും ഒന്നിച്ചിരുന്ന് അന്നമുന്നുണ്ണുന്നു എന്നതാണ് അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് പിന്നിലെ വിശ്വാസം. സാധാരണ വള്ള സദ്യയെക്കാൾ വിഭവങ്ങൾ കുറവാണെങ്കിലും ഈ വിശ്വാസത്തിലാണ് പതിനായിരങ്ങൾ ആറൻമുള ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ള സദ്യയിൽ പങ്കെടുക്കാനായി എത്തുന്നത്. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ക്ഷേത്രക്കടവിൽ നിന്ന് സ്വീകരിക്കുന്ന പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാർക്കൊപ്പമാവും കരക്കാരും അഷ്ടമിരോഹിണി വള്ള സദ്യയിൽ പങ്കെടുക്കുക.

മുന്നൂറു പറ അരിയുടെ ചോറാണ് ഇന്ന് ഭക്തർക്കായി വിളമ്പുക. അമ്പലപ്പുഴ പാൽപ്പായസവും, ചേനപ്പാടി ദേശക്കാരുടെ പാള തൈരും, വറുത്ത എരിശ്ശേരിയും എല്ലാം അഷ്ടമിരോഹിണി വള്ള സദ്യയിലെ പ്രത്യക വിഭവങ്ങളാണ്. എല്ലാ കരകളിൽ നിന്നുള്ളവർക്കും വള്ളസദ്യയിൽ പങ്കെടുക്കാം എന്നതാണ് ഇന്നത്തെ സദ്യയുടെ ഏറ്റവും വലിയ പ്രത്യേകത. രാവിലെ 11.30 ന് ആരംഭിച്ച സദ്യ വൈകിട്ട് നാലുമണിയോടെയാവും അവസാനിക്കുക.

Advertisement