മധ്യ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ വിതരണം ചെയ്ത HiPP ബ്രാൻഡിന്റെ ബേബി ഫുഡ് ജാറുകളിൽ എലിവിഷം കണ്ടെത്തി. പിന്നാലെ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് അടിയന്തരമായി പിൻവലിക്കാൻ നിർദേശം നൽകി. ഓസ്ട്രിയ, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലെ വിപണികളിൽ നിന്നാണ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നത്.
അഞ്ച് മാസം പ്രായമുള്ള കുട്ടികൾക്കായി കാരറ്റും ഉരുളക്കിഴങ്ങും ചേർത്ത് നിർമ്മിച്ച 190 ഗ്രാം ജാറുകളിലാണ് വിഷാംശം കണ്ടെത്തിയത്. ഓസ്ട്രിയയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ‘സ്പാർ’ (SPAR) വഴി വിറ്റഴിച്ച കുപ്പിയിലാണ് ആദ്യം വിഷാംശം സ്ഥിരീകരിച്ചത്. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആരോ ബോധപൂർവ്വം ഉൽപ്പന്നങ്ങളിൽ കൃത്രിമം കാണിച്ചെന്നും ആരോപണമുണ്ട്.
വിഷബാധയേറ്റ ജാറുകളിൽ ചുവന്ന വൃത്തത്തോടു കൂടിയ വെളുത്ത സ്റ്റിക്കറുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. കുഞ്ഞുങ്ങൾക്ക് ഈ ആഹാരം നൽകിയാൽ രണ്ട് മുതൽ അഞ്ച് ദിവസങ്ങൾക്കുള്ളിൽ മാത്രമേ രോഗലക്ഷണങ്ങൾ പ്രകടമാകൂ എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഓസ്ട്രിയൻ ആരോഗ്യ മന്ത്രി കൊറീന ഷുമാൻ സംഭവത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തി. മാതാപിതാക്കളും ഡേ കെയർ സെന്ററുകളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചു. നിലവിൽ കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.































