രണ്ടാംഘട്ട സ്വദേശിവല്‍ക്കരണ പദ്ധതിക്ക് യുഎഇയില്‍ തുടക്കമായി

തെരഞ്ഞെടുക്കപ്പെട്ട 14 തൊഴില്‍ മേഖലകളില്‍ രണ്ടാംഘട്ട സ്വദേശിവല്‍ക്കരണ പദ്ധതിക്ക് യുഎഇയില്‍ തുടക്കമായി. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള കമ്പനികളില്‍ 2024, 2025 വര്‍ഷങ്ങളില്‍ ഒരു സ്വദേശിയെ വീതം നിയമിക്കണമെന്നതാണ് പുതിയ നിബന്ധന.
ഇമാറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗണ്‍സില്‍ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് ഐടി, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിര്‍മാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളിലെ 68 പ്രഫഷനല്‍, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ടത്.
ഇതോടെ 2 വര്‍ഷത്തിനകം ഈ വിഭാഗം കമ്പനികളില്‍ മൊത്തം 24,000 സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് 12,000 കമ്പനികള്‍ക്കു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. നിയമലംഘനത്തിന് വന്‍തുക പിഴ ചുമത്തും. സ്വദേശിയെ നിയമിക്കാത്ത ഈ വിഭാഗം സ്ഥാപനങ്ങള്‍ക്ക് വര്‍ഷത്തില്‍ 84,000 ദിര്‍ഹം പിഴ ചുമത്തും. 2025 ഡിസംബറോടെ മൊത്തം 2 യുഎഇ പൗരന്മാര്‍ക്ക് ജോലി നല്‍കാത്ത കമ്പനിക്കുള്ള പിഴ 168,000 ദിര്‍ഹമായി വര്‍ധിക്കും.

Advertisement