ഹിമാലയത്തിൽ 65 ശതമാനം വേഗതയിൽ മഞ്ഞുരുകൽ, പ്രളയത്തിന് വഴിയൊരുക്കുന്നു’

കാഠ്മണ്ഡു: ‘‘എവറസ്റ്റിന്റെ ബേസിൽ നിന്നുകൊണ്ട് ഞാൻ ആ കാഴ്ച നേരിൽകണ്ടു, ഹിമാലയം നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ…താപനില കൂടുമ്പോൾ മഞ്ഞുരുകുന്നു. ഇത് വൻ ഭീഷണി ഉയർത്തുന്നു’’– ഹിമാലയൻ മേഖല സന്ദർശിച്ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത് ഇങ്ങനെയാണ്. ഒപ്പം ആശങ്കകൾ പങ്കുവച്ചുകൊണ്ടുകൊണ്ടുള്ള വിഡിയോയും.

ഒക്ടോബർ 29നാണ് ഗുട്ടെറസ് നാലുദിവസത്തെ നേപ്പാൾ സന്ദർശനത്തിന് എത്തിയത്. നേപ്പാൾ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം. മൂന്ന് ദശാബ്ദത്തിനിടെ നേപ്പാളിലെ മൂന്നിലൊന്ന് മഞ്ഞുപാളികളും ഇല്ലാതായെന്ന് ഗുട്ടെറസ് പറയുന്നു. കഴിഞ്ഞ ദശാബ്ദത്തേക്കാൾ 65 ശതമാനം വേഗതയിലാണ് മഞ്ഞുരുകുന്നത്. അന്റാർട്ടിക്ക, ഗ്രീൻലൻഡ് എന്നിവിടങ്ങളിലും സമാന സാഹചര്യമാണ്. ഇത്തരത്തിലുള്ള അതിവേഗ മഞ്ഞുരുകൽ പ്രളയദുരിതത്തിന് വഴിയൊരുക്കും. ആഗോളതാപനില 1.5 ഡിഗ്രിക്കുള്ളിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് യുഎൻ ജനറൽ സെക്രട്ടറി വ്യക്തമാക്കി.

‘ഹിമാനികൾ പിൻവാങ്ങുകയാണ്, പക്ഷേ നമുക്ക് തടയാനാകില്ല. നാം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കണം. ഈ ഭ്രാന്ത് അവസാനിപ്പിക്കൂ’– അദ്ദേഹം പറഞ്ഞു.

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഉരുകുന്നത് ബ്രഹ്മപുത്ര, ഗംഗ, സിന്ധു എന്നീ നദികളിലേക്കാണ് ഒഴുകിയെത്തുന്നത്. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ ഈ തീരത്തുള്ളവരെ ആശങ്കയിലാക്കുന്നുണ്ട്. മഞ്ഞുരുകൽ ആഗോളസമുദ്രനിരപ്പ് ഉയരുന്നതിന് കാരണമാകുന്നുണ്ട്.

Advertisement