ഹമാസ് അംഗങ്ങളെ പിന്തുടർന്ന് വെടിവച്ചു കൊന്നു; വിഡിയോ പുറത്തുവിട്ട് ഇസ്രയേൽ പൊലീസ്

ടെൽ അവീവ്; അതിർത്തി കടന്നെത്തി ഹമാസ് സംഘം നടത്തിയ ആക്രമണത്തിന്, ഇസ്രയേൽ നൽകിയ തിരിച്ചടിയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്. ഇസ്രയേലിലേക്കു നുഴഞ്ഞുകയറി ആക്രമണം നടത്തിയ ഹമാസ് സംഘാംഗങ്ങളെ, ഇസ്രയേൽ പൊലീസ് പിന്തുടർന്ന് വെടിവച്ചു കൊല്ലുന്ന വിഡിയോയും ഇക്കൂട്ടത്തിലുണ്ട്. ഇസ്രയേൽ പൊലീസ് തന്നെയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

ഇസ്രയേലിലെ പ്രധാന പാതകളിലൊന്നിലൂടെ കാറിൽ കുതിച്ചുപായുന്ന ഹമാസ് സംഘത്തിൽപ്പെട്ട രണ്ട് ആളുകളെ, കാറിലും ബൈക്കിലുമായി പിന്തുടർന്ന് ഇസ്രയേൽ പൊലീസ് വെടിവച്ചു വീഴ്ത്തുന്ന വിഡിയോയാണിത്.

‘നെറ്റിവോത്തിനു പുറത്ത് ശനിയാഴ്ച സായുധരായ രണ്ട് ഭീകരരെ പൊലീസിന്റെയും ബോർഡർ പൊലീസിന്റെയും സായുധസംഘം വീരോചിതമായി ഇല്ലായ്മ ചെയ്തു. ഞങ്ങളുടെ പൗരൻമാരെ ഭീകരവാദത്തിൽനിന്ന് രക്ഷപ്പെടുത്താൻ തുടർന്നും സധൈര്യം പോരാടും’ – വിഡിയോ പങ്കുവച്ച് ഇസ്രയേൽ പൊലീസ് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.

ഡിക്കി തുറന്നുവച്ച് മുന്നിൽ പോകുന്ന കാറിനെ, ഇസ്രയേൽ പൊലീസ് സംഘം കാറിലും ബൈക്കിലുമായി പിന്തുടരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനിടെ ബൈക്കിലിരിക്കുന്ന പൊലീസുകാരിൽ ഒരാൾ കാറിനു നേരെ വെടിവയ്ക്കുന്നത് വിഡിയോയിൽ കാണാം. നിയന്ത്രണം വിട്ട കാർ ഹൈവേയുടെ അരികിലെ ക്രാഷ്ബാരിയറിൽ ഇടിച്ചാണ് നിൽക്കുന്നത്.

അപ്പോഴേക്കും ഒരുവശത്തുകൂടി പൊലീസ് സംഘം സഞ്ചരിച്ച കാർ ഒപ്പമെത്തി ഹമാസ് പ്രവർത്തകർക്കു നേരെ തുടർച്ചയായി നിറയൊഴിക്കുന്നതും വിഡിയോയിലുണ്ട്. ബൈക്കിലെത്തിയ പൊലീസുകാർ പിന്നിൽ നിന്ന് കാറിലെത്തിയവർ വശങ്ങളിൽ നിന്നും വെടിയുതിർക്കുന്നതാണ് ദൃശ്യങ്ങളിൽ. കാറിനുള്ളിലുള്ളവർ മരിച്ചെന്ന് ഉറപ്പാക്കി അതീവ ശ്രദ്ധയോടെ കൂടുതൽ പൊലീസുകാർ അടുത്തെത്തി പരിശോധിക്കുന്നതും കാണാം.

900ത്തോളം പേരുടെ മരണത്തിന് ഇടയാക്കി ഹമാസ് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇസ്രയേലിനുനേരെ അപ്രതീക്ഷിതമായി ആക്രമണം നടത്തിയത്. തുടർന്ന് ഇസ്രയേൽ നടത്തിയ തിരിച്ചടിയിൽ ഇതുവരെ 700ലധികം പേർ മരിച്ചെന്നാണ് പലസ്തീന്റെ കണക്ക്. അതേസമയം, ഗാസ മുനമ്പിലും ചുറ്റുവട്ടത്തുനിന്നുമായി 1500 ഹമാസ് സംഘാംഗങ്ങളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രയേൽ സൈന്യം വിശദീകരിച്ചിരുന്നു.

Advertisement