ഇസ്രയേലിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ; ഈ മാസം 14 വരെ സർവീസില്ല

ന്യൂഡൽഹി: ഹമാസിനെതിരെ ഇസ്രയേൽ പ്രത്യാക്രമണം കടുപ്പിക്കുകയും സംഘർഷം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ, ഇസ്രയേലിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ. ടെൽ അവീവിലേക്കുള്ള സർവീസുകൾ ഈ മാസം 14 വരെ നിർത്തിവയ്ക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു.

അവിടെ നിന്ന് തിരിച്ചുള്ള സർവീസുകളും നടത്തില്ല. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

18,000 ഇന്ത്യൻ പൗരന്മാർ ഇസ്രയേലിലുണ്ടെന്നാണു കണക്ക്. മുതിർന്നവരെ ശുശ്രൂഷിക്കുന്ന ‘കെയർഗിവർ’ ജോലിക്കെത്തിയവരാണ് അധികവും. വജ്ര വ്യാപാരം, ഐടി, നിർമാണമേഖല തുടങ്ങിയ രംഗങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. കെയർഗിവർമാരായി എത്തിയവരിൽ നല്ലൊരു പങ്ക് മലയാളികളാണ്. ടെൽ അവീവ്, ബെർഷെവ, റംല എന്നീ മേഖലകളിലാണ് ഇന്ത്യക്കാർ ഏറെയുള്ളത്. ഇവർക്കു പുറമേ, ഇന്ത്യൻ വംശജരായ 85,000 ജൂതരും ഇസ്രയേലിലുണ്ടെന്ന് എംബസി വ്യക്തമാക്കുന്നു.

അവശ്യഘട്ടത്തിൽ ഇന്ത്യക്കാർക്ക് എംബസിയുമായി ബന്ധപ്പെടാം.

ഫോൺ: +97235226748

Advertisement