കൊച്ചി: എടിഎം ഇടപാടുകളുടെ സേവന നിരക്കുകൾ പരിഷ്കരിച്ച് കാനറ ബാങ്ക്. സൗജന്യ എടിഎം ഇടപാടുകളുടെ പരിധി കുറച്ചതിനൊപ്പം പരിധി കഴിഞ്ഞുള്ള ഇടപാടുകൾക്കുള്ള നിരക്കും വർധിപ്പിച്ചു. സെപ്റ്റംബർ ഒന്നു മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്.
റെഗുലർ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം ലഭിച്ചിരുന്ന സൗജന്യ എടിഎം ഇടപാടുകളുടെ പരിധി ആറിൽ നിന്ന് അഞ്ചായി കുറച്ചു. പണം പിൻവലിക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ ഇതിൽ ഉൾപ്പെടും. എന്നാൽ മുതിർന്ന പൗരന്മാർക്ക് പ്രതിമാസം എട്ട് സൗജന്യ ഇടപാടുകൾ എന്ന നിലവിലെ പരിധി തുടരും.
സൗജന്യ പരിധി കഴിഞ്ഞുള്ള പണം പിൻവലിക്കൽ ഇടപാടുകളുടെ നിരക്ക് 20 രൂപയിൽ നിന്ന് 23 രൂപയായി ഉയർത്തി. ഇതിന് പുറമെ ജിഎസ്ടിയും ഈടാക്കും. യുപിഐ വഴിയുള്ള എടിഎം പണം പിൻവലിക്കലും ഇതിൽ ഉൾപ്പെടും. പരിധി കഴിഞ്ഞുള്ള ബാലൻസ് പരിശോധന പോലുള്ള സാമ്പത്തികേതര ഇടപാടുകൾക്ക് 5 രൂപയും ജിഎസ്ടിയും എന്ന നിരക്ക് മാറ്റമില്ലാതെ തുടരും.
അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാത്തതിനാൽ എടിഎം ഇടപാട് പരാജയപ്പെട്ടാൽ ഈടാക്കുന്ന നിരക്കും 17 രൂപയിൽ നിന്ന് 23 രൂപയായി ഉയർത്തി. കാനറ ബാങ്ക് എടിഎമ്മിലും മറ്റ് ബാങ്കുകളുടെ എടിഎമ്മിലും ഈ നിരക്ക് ബാധകമാണ്.
അതേസമയം, ഗ്രീൻ പിൻ സേവനത്തിനുള്ള ഫീസ് 23 രൂപയിൽ നിന്ന് 5 രൂപയായി കുറച്ചിട്ടുണ്ട്.
Home News Breaking News കാനറ ബാങ്ക് എടിഎം നിരക്കുകൾ പരിഷ്കരിച്ചു; സൗജന്യ ഇടപാടുകളുടെ പരിധി അഞ്ചായി കുറച്ചു



























