മൈസൂരു: വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരുവിലാണ് അന്ത്യം. എൺപത്തെട്ട് വയസ്സായിരുന്നു. അസൂയാവഹമായ സ്വരമാധുര്യവും ആലാപനസിദ്ധിയുമായി ആസ്വാദകരുടെ ഹൃദയത്തിൽ ഇടംപിടിച്ച ജാനകിയമ്മ എന്നും മലയാളി നെഞ്ചേറ്റുന്ന ഗായിക ആണ്. മാനസഗംഗോത്രിയിലെ ആ സംഗീതനിശയോടുകൂടി എസ്. ജാനകി എന്ന ഗായിക തന്റെ പാട്ടുജീവിതം അവസാനിപ്പിച്ചിട്ട് ഒൻപതു വർഷമാകുന്നു. ഇരുപതോളം ഭാഷകളിൽ പതിനായിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച് ജാനകിയമ്മ സൃഷ്ടിച്ച സംഗീതസാമ്രാജ്യം ഇന്നും നമ്മുടെ ഹൃദയാതിർത്തികളെ കീഴടക്കി ബാക്കിയാകുന്നു. ഏതുരാഗവും ഭാവവും ഭാഷയും വഴങ്ങുമായിരുന്ന ജാനകിയമ്മയ്ക്കു തെന്നിന്ത്യ മുഴുവൻ സംഗീതകുടുബമായി മാറുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ 1938 ഏപ്രിൽ 23നായിരുന്നു ജാനകിയമ്മയുടെ ജനനം. കുട്ടിക്കാലംമുതലേ സംഗീതവാസനയുണ്ടായിരുന്നെങ്കിലും ശാസ്ത്രീയമായി സംഗീതം പഠിക്കണമെന്ന മോഹം നടക്കാതെപോയി. 1956ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തിൽ ലഭിച്ച രണ്ടാംസ്ഥാനമാണ് ജാനകിയമ്മയുടെ സംഗീതജീവിതത്തിനു തുടക്കം കുറിച്ചത്.
‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിൽ പാടിയായിരുന്നു ചലച്ചിത്ര സംഗീതലോകത്തേക്കുള്ള കടന്നുവരവ്. 1957ൽ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വഴിയിൽ’ എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി പാടിയത്. എന്നാൽ ‘കൊഞ്ചും ചിലങ്കൈ’ എന്ന തമിഴ്ചിത്രത്തിൽ പാടിയ ‘ശിങ്കാര വേലനെ ദേവ’ എന്ന പാട്ടോടുകൂടിയാണ് തെന്നിന്ത്യയുടെ താരഗായികയായി ജാനകിയമ്മ മാറിയത്.
മലയാളികൾ ജാനകിയമ്മയെ കൂടുതൽ സ്നേഹിച്ചത് എം.എസ് ബാബുരാജിന്റെ ഈണങ്ങളിലൂടെയായിരുന്നു. ‘തളിരിട്ട കിനാക്കൾതൻ’ (മൂടുപടം), ‘അഞ്ജന കണ്ണെഴുതീ’ (തച്ചോളി ഒതേനൻ), ‘സൂര്യകാന്തീ..’ (കാട്ടുപൂവ്), ‘ഒരു കൊച്ചു സ്വപ്നത്തിൻ’ (തറവാട്ടമ്മ), ‘താമര കുമ്പിളിലല്ലോ മമഹൃദയം’ (അന്വേഷിച്ചു കണ്ടെത്തിയില്ല) അങ്ങനെ നീളുന്നു ആ കോംബിനേഷനിൽ പിറന്ന ഹിറ്റ് ഗാനങ്ങൾ.
എത്ര ഉയർന്ന സ്ഥായിയിലുള്ള ഗാനവും ആലപിക്കാനുള്ള വൈഭവമാണ് മറ്റു ഗായികമാരിൽനിന്നു ജാനകിയമ്മയെ വ്യത്യസ്തയാക്കിയത്. ഏതുഭാഷയിൽ പാടുമ്പോഴും ആ ഭാഷക്കാരിയെന്നു തോന്നിപ്പിക്കുന്നൊരു തന്മയീഭാവം നിറഞ്ഞുനിന്നു ജാനകിയമ്മയുടെ സ്വരത്തിൽ. അതുകൊണ്ടാണല്ലോ മലയാളത്തിലും ഒരിക്കലും മറക്കാനാകാത്ത ഒരു പിടി നല്ല ഗാനങ്ങൾ ആ സ്വരം നമുക്കു സമ്മാനിച്ചത്.




























