ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ ജൂനിയർ. നോർവേക്കെതിരായ മത്സരശേഷമായിരുന്നു താരത്തിന്റെ പ്രഖ്യാപനം. 2010ൽ മഞ്ഞക്കുപ്പായത്തിൽ അരങ്ങേറിയ താരം നീണ്ട 16 വർഷത്തെ കരിയറിനാണ് അന്ത്യം കുറിക്കുന്നത്. ‘ഞാൻ ശ്രമിച്ചു, ഒരുപാട് ശ്രമിച്ചു. ഇവിടെയാണ് (മെറ്റ്ലൈഫ് സ്റ്റേഡിയം) എല്ലാം തുടങ്ങിയത്, ഇവിടെ തന്നെ എല്ലാം അവസാനിപ്പിക്കുന്നു’ മത്സരശേഷം മാധ്യമങ്ങളോടായി താരം പറഞ്ഞു.
2013 കോൺഫെഡറേഷൻ കപ്പിൽ സ്പെയ്നിനെതിരായ ഫൈനൽ മത്സരത്തോടെയാണ് നെയ്മർ ബ്രസീൽ ആരാധകരുടെ പ്രിയപ്പെട്ടവനാവുന്നത്. പിന്നാലെ 2014 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെട്ടു. ബ്രസീൽ ആതിഥേയതം വഹിക്കുന്ന ടൂർണമെന്റിൽ നാല് ഗോളുകളുമായി മികച്ച ഫോമിൽ നിന്ന താരത്തിന് പക്ഷേ ക്വാർട്ടർ ഫൈനലിലേറ്റ പരിക്കിനെ തുടർന്ന് പുറത്തിറക്കേണ്ടി വന്നു.
2010 ആഗസ്റ്റ് 10നായിരുന്നു പതിനെട്ടുകാരൻ നെയ്മറിന്റെ ദേശീയ കുപ്പായത്തിലെ അരങ്ങേറ്റം. ഏകപക്ഷീയമായ രണ്ട് ഗോളിന് ബ്രസീൽ ജയിച്ച മത്സരത്തിൽ ഹെഡറിലൂടെ താരം അന്ന് ഗോൾ നേടിയിരുന്നു. 2011 കോപ്പ അമേരിക്കയിലാണ് നെയ്മർ ബ്രസീൽ കുപ്പായത്തിൽ ആദ്യമായി ഒരു ടൂർണമെന്റിൽ പങ്കെടുക്കുന്നത്. അതിൽ പരാഗ്വേയോട് തോറ്റ് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ പുറത്തായെങ്കിലും നെയ്മർ രണ്ട് തവണ ടീമിനായി വലകുലുക്കിയിരുന്നു. 2012 ലണ്ടൻ ഒളിമ്പിക്സിലും 2016 റിയോ ഒളിമ്പിക്സിലും പന്തുതട്ടിയ താരം ഇരു ടൂർണമെന്റിലും ടീമിന്റെ നട്ടെല്ലായിരുന്നു. 2013 കോൺഫെഡറേഷൻ കപ്പ് ഫൈനലിൽ ബ്രസീൽ ഏകപക്ഷീയമായ മൂന്ന് ഗോളിന് സ്പെയിനിനെ പരാജയപ്പെടുത്തുമ്പോൾ കളം നിറഞ്ഞ് കളിച്ചത് നെയ്മറായിരുന്നു, പിന്നാലെ ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ താരത്തെ തേടി വന്നു.




























