പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കില്ല. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-4 ജഡ്ജി കെന്നത്ത് ജോര്‍ജിന്റെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് വിധി പ്രസ്താവം മാറ്റിവെച്ചത്. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ ഉന്നതിയിലെ ചെന്താമരയാണ് ( 59) കേസിലെ പ്രതി. മലമ്പുഴ ജയിലിൽ കഴിയുന്ന ചെന്താമരയെ ഇന്ന് ഹാജരാക്കേണ്ടെന്ന് കോടതി പൊലീസിനെ അറിയിച്ചിട്ടുണ്ട്
നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ ഉന്നതിയിലെ സുധാകരന്‍ (55), അമ്മ ലക്ഷ്മി ( 75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറയുന്നത്. സുധാകരന്റെ ഭാര്യ സജിത( 35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതേ കോടതി നേരത്തെ വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ പ്രതി അനുഭവിച്ചു വരികയാണ്.
ഈ കേസില്‍ തടവിന് പുറമേ 3.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. കഴിഞ്ഞ 30 ന് കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് കേസില്‍ വിധി പറയാനായി കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.





























