Home News Breaking News പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി…പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് പരിശോധനയില്‍ കണ്ടെത്തി

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി…പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് പരിശോധനയില്‍ കണ്ടെത്തി

Advertisement

തൃശൂര്‍: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി. വേടനില്‍ നിന്ന് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് പരിശോധനയില്‍ കണ്ടെത്തി. കൊല്‍ക്കത്ത സുവോളജിക്കല്‍ ലാബിലെ പരിശോധനയിലാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ടുകള്‍ കിട്ടിയതിന് പിന്നാലെ വനംവകുപ്പ് വേടനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

മൃഗവേട്ട, അനധികൃതവസ്തു കൈവശംവെച്ചു എന്നിങ്ങനെ രണ്ടു വകുപ്പുകള്‍ പ്രകാരമാണ് നേരത്തേ വനംവകുപ്പ് വേടനെതിരെ കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വേടന്റെ ഫലാറ്റില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് പുലിപ്പല്ല് കണ്ടെത്തിയത്. ഫലാറ്റില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായി കിട്ടിയ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ കഞ്ചാവിനൊപ്പമാണ് പുലിപ്പല്ലും കിട്ടിയത്. തുടര്‍ന്ന് പൊലീസ് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.

വനംവകുപ്പ് റാപ്പറിനെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ പുലിപ്പല്ല് കൊല്‍ക്കത്ത സുവോളജിക്കല്‍ ലാബിലേക്ക് അയച്ചു. ഇപ്പോഴാണ് ഇതിന്റെ ടെസ്റ്റ്ഫലം പുറത്തുവന്നത്. മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരേ ചുമത്തിയിരിക്കുന്നത്. തനിക്ക് ശ്രീലങ്കന്‍ വംശജനായ രഞ്ജിത്ത് കുമ്പിടി എന്ന ആള്‍ തന്നതാണ് ഈ പുലിപ്പല്ലെന്ന് വേടന്‍ പറഞ്ഞിരുന്നു. എന്നാല്‍ വേടന്റെ ഫോണും സാമൂഹ്യമാധ്യമ അക്കൗണ്ടും ഉള്‍പ്പെടെ പരിശോധിച്ചിട്ടും രഞ്ജിത്ത് എന്നയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here