Home News Breaking News എബിവിപി പ്രവർത്തകൻ വിശാൽ കൊലക്കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു; അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ

എബിവിപി പ്രവർത്തകൻ വിശാൽ കൊലക്കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു; അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ

ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ വധിച്ച കേസിൽ പ്രതികളായ 19 പേരെയും കോടതി വെറുതെ വിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.


തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വിട്ടയക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. 2012 ജൂലൈ 16-നാണ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ എബിവിപി യൂണിറ്റ് പ്രസിഡന്റായിരുന്ന വിശാൽ ആക്രമിക്കപ്പെട്ടത്.


ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുമായുണ്ടായ സംഘർഷത്തിനിടെ കുത്തേറ്റ വിശാൽ തൊട്ടടുത്ത ദിവസം ചികിത്സയിലിരിക്കെയാണ് മരിച്ചത്. കേസിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ 20 പേരെയാണ് പ്രതിചേർത്തിരുന്നത്.


ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളായതിനാൽ വിചാരണ ജുവനൈൽ കോടതിയിൽ നടക്കുകയാണ്. ബാക്കി 19 പ്രതികളെയാണ് ഇപ്പോൾ കോടതി വെറുതെ വിട്ടത്. കോടതി വിധി നിരാശാജനകമാണെന്ന് പ്രോസിക്യൂട്ടർ പ്രതികരിച്ചു.


കൃത്യമായ തെളിവുകളും സാക്ഷിമൊഴികളും കോടതിയിൽ ഹാജരാക്കിയിരുന്നുവെന്നും വിധിപ്പകർപ്പ് ലഭിച്ച ശേഷം വിശദമായി പരിശോധിച്ച് എത്രയും വേഗം ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പ്രോസിക്യൂട്ടർ കൂട്ടിച്ചേർത്തു. 13 വർഷം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് കേസിൽ വിധി വന്നിരിക്കുന്നത്.