പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ടത്തില്‍ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളില്‍ നടന്ന സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലെ ആള്‍മാറാട്ടത്തില്‍ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. സഹോദരങ്ങളായ അമല്‍ജിത്ത്, അഖില്‍ജിത്ത് എന്നിവരാണ് കീഴടങ്ങിയത്. ഇരുവരെയും വഞ്ചിയൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയത് ഉദ്യോഗാര്‍ഥിയുടെ സഹോദരനാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. അമല്‍ജിത്തിന്റെ സഹോദരന്‍ അഖില്‍ജിത്താണ് പരീക്ഷയെഴുതാന്‍ എത്തിയത്. പരീക്ഷ ഹാളില്‍ നിന്ന് ഇറങ്ങിയോടിയ അഖില്‍ജിത്തിനെ രക്ഷപ്പെടുത്തിക്കൊണ്ടുപോയത് അമല്‍ജിത്തായിരുന്നു.
തിരുവനന്തപുരം നേമം മേലാംകോട് ശ്രീഹരി സദനത്തില്‍ അമല്‍ജിത്ത് എന്ന പേരിലാണ് ഒരാള്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയത്. ഹാജര്‍ രജിസ്റ്ററില്‍ ഒപ്പിട്ട ഇയാള്‍ ഡ്രൈവിങ് ലൈസന്‍സാണ് തിരിച്ചറിയല്‍ രേഖയായി ഹാജരാക്കിയത്. ഇത് ഇന്‍വിജിലേറ്റര്‍ പരിശോധിച്ച ശേഷമാണ് ബയോമെട്രിക് പരിശോധനയ്ക്ക് ഉദ്യോഗസ്ഥന്‍ എത്തിയപ്പോഴാണ് ഉദ്യോഗാര്‍ഥി ഇറങ്ങി ഓടിയത്. പി.എസ്.സി ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയായിരുന്നു ഇത്.

Advertisement